ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം: ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം, മികച്ച നടനും നടിയുമായി നാല് പേർ
തിരുവനന്തപുരം: നാല്‍പ്പത്തി അഞ്ചാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ജനപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.
Recommended Video
അടുക്കളകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ചുളള പ്രമേയത്തിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. ഡിഗോ അഗസ്റ്റിന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മിച്ചത്. മറ്റ് പുരസ്ക്കാരങ്ങൾ അറിയാം..
സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകനുളള ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുന്നത്. എന്നിവര്‍ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്‌ക്കാരം. മികച്ച നടനും നടിക്കുമുളള പുരസ്‌ക്കാരങ്ങള്‍ ഇത്തവണ രണ്ട് പേര്‍ വീതം ആണ് പങ്കിട്ടിരിക്കുന്നത്. മികച്ച നടനുളള ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം പൃഥ്വിരാജും ബിജു മേനോനും നേടി.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുമാണ് ഇരുവരേയും പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. ടൈറ്റില്‍ കഥാപാത്രങ്ങളായ അയ്യപ്പന്‍ നായരും കോശിയുമായാണ് പൃഥ്വിരാജും ബിജു മേനോനും ചിത്രത്തില്‍ എത്തിയത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. രഞ്ജിത്ത്, പിഎം ശശിധരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മികച്ച നടിക്കുളള പുരസ്‌ക്കാരം സുരഭി ലക്ഷ്മിയും സംയുക്ത മേനോനും ചേര്‍ന്ന് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ സുരഭി ലക്ഷ്മി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. കെ ഹരികുമാറാണ് ജ്വാലാമുഖിയുടെ സംവിധാനം. വെള്ളം, വൂള്‍ഫ്, ആന്തോളജി ചിത്രമായ ആണും പെണ്ണും എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് സംയുക്ത മേനോന് മികച്ച നടിക്കുന്ന ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.
ആകെ 34 ചിത്രങ്ങളാണ് പുരസ്‌ക്കാരങ്ങള്‍ക്കായി ജൂറിയുടെ മുന്നിലേക്ക് എത്തിയത്. ഇത്തവണത്തെ ചലച്ചിത്ര രത്‌ന പുരസ്‌ക്കാരം പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന് നല്‍കും. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുളളതാണ് പുരസ്‌ക്കാരം. സിനിമാ രംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സംവിധായകന്‍ കെ ഹരികുമാറിനാണ് റൂബി ജൂബിലി പുരസ്‌ക്കാരം. നടി ബിന്ദു പണിക്കര്‍,സ നടന്മാരായ മാമുക്കോയ, സായി കുമാര്‍ എന്നിവരെ ചലച്ചിത്ര പ്രതിഭാ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തു.
മറ്റ് പുരസ്ക്കാരങ്ങൾ ഇവയാണ്:
മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം (നിര്‍മ്മാണം: ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജീഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍)
മികച്ച സഹനടി: മമിത ബൈജു (ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി), ബേബി കൃഷ്ണശ്രീ (ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരചയിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ബാവ (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)
മികച്ച നവാഗത പ്രതിഭ
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ.അരവിന്ദന്‍ വല്ലച്ചിറ, എ.ചന്ദ്രശേഖര്‍, പ്രൊഫ ജോസഫ് മാത്യു പാലാ, തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, സുകു പാല്‍ക്കുളങ്ങര എന്നിവരാണ് മറ്റ് പുരസ്ക്കാര നിർണയ സമിതി അംഗങ്ങൾ. പുരസ്‌ക്കാരങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യില്ല. കൊവിഡ് പ്രതിസന്ധി തീരുന്ന ഘട്ടത്തിലാവും പുരസ്‌ക്കാര വിതരണമെന്ന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അറിയിച്ചു.