ക്രിസ്ത്യാനി ബോട്ടാണെങ്കില്‍ കയറുന്നില്ല! ഭക്ഷണവും വെള്ളവും മാത്രം മതി.. മത്സ്യതൊഴിലാളികളുടെ അനുഭവം
സമീപകാലത്തിനിടയില്‍ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് ആയിരകണക്കിന് ആളുകളെ രക്ഷിച്ചത് മത്സ്യതൊഴിലാളികളായിരുന്നു. ആരും സഹായത്തിന് പ്രത്യേകം വിളിക്കാതെ തന്നെ സ്വമേധയാ എത്തിയവര്‍ തങ്ങളുടെ ബോട്ടെട്ടുത്ത് ദുരന്തമുഖത്ത് പാഞ്ഞെത്തി. സ്വന്തം ജീവന് വിലകൊടുക്കാതെ സഹജീവികള്‍ക്കായി ഊണും ഉറക്കവുമില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
സൈന്യവും നേവിയുമൊക്കെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ പരിമിതമായ സൗകര്യങ്ങള്‍ വെച്ച് ഒരേ സമയം അവര്‍ക്ക് നിരവധി പേരെയാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി അവരെ കേരളത്തിന്‍റെ സൈന്യം എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചുള്ള ഈ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തങ്ങളെ അകറ്റി നിര്‍ത്തിയവരെ കുറിച്ചുള്ള ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അവര്‍.
ജാതിയും മതവും
ഒരേ ലക്ഷ്യത്തോടെ മനസോടെ ഒരുമയോടെ നീങ്ങിയ ഒരു ജനതയെയായിരുന്നു പ്രളയനാളുകളില്‍ കേരളം കണ്ടത്. എന്നാല്‍ കഴുത്തറ്റം വെളളം പൊങ്ങി നിന്നപ്പോഴും രക്ഷിക്കാന്‍ വന്നവന്‍റെ ജാതിയും മതവും തിരഞ്ഞ മലയാളികളും ഉണ്ടായിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ പറയുന്നത്.
തിരുവനന്തുപുരത്ത് നിന്നും
ഓഖിയുടെ ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച തിരുവനന്തപുരത്തെ മത്സ്യതൊഴിലാളികളായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ ഓടിയെത്തിയത്. ഈ ബോട്ടുകളില്‍ എത്തിയവരാണ് കൊല്ലം, ചെങ്ങന്നൂര്‍, ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പേരെ രക്ഷപ്പെടുത്തിയത്.
ദുരനുഭവം
എന്നാല്‍ തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് എത്തിയ തനിക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ ഉണ്ടായ അനുഭവം വളരെ മോശപ്പെട്ടതായിരുന്നുവെന്ന് പറയുകയാണ് 47 കാരനായ മരിയന്‍ ജോര്‍ജ്ജ്. ജോര്‍ജ്ജിന്‍റെ വാക്കുകള്‍ ഇങ്ങനെ
നിലവിളി കേട്ടെത്തി
വെള്ളിയാഴ്ചയാണ് ജോര്‍ജ്ജും സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തെത്തിയത്. 17 പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ജോര്‍ജ്ജും സംഘവും മറ്റൊന്നും ആലോചിക്കാതെ ബോട്ട് അങ്ങോട്ടേയ്ക്ക് തിരിച്ചു.
ക്രിസ്ത്യാനികളുടേതാണോ?
എന്നാല്‍ ബോട്ടിലേക്ക് എല്ലാവരേയും കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു, ഇത് ക്രിസ്ത്യാനികളുടെ ബോട്ടാണോ? അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ കയറുന്നില്ല ഭക്ഷണം മാത്രം മതിയെന്നായിരുന്നു മറുപടി.എന്നാല്‍ അവരുടെ വീട്ടിലെ പട്ടിയെ അവര്‍ ബോട്ടില്‍ കയറ്റി വിട്ടു.
അഞ്ച് മണിക്കൂര്‍ കഴിഞ്ഞ്
എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവരെ രക്ഷപ്പെടുത്തി അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് അവിടേക്ക് വന്നപ്പോളും രക്ഷിക്കണേയെന്ന് നിലവിളിച്ച് ആ ബ്രാഹ്മണ കുടുംബം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ജോര്‍ജ്ജ് തന്നെയാണ് വരുന്നതെന്ന് കണ്ടതോടെ അവര്‍ ബോട്ടില്‍ കയറാന്‍ തയ്യാറില്ല. നിരവധി പേരെ തങ്ങള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്തരമൊരു അനുഭവം ശെരിക്കും ഞെട്ടിച്ചെന്ന് ജോര്‍ജ്ജ് പറഞ്ഞു.
പത്തനംതിട്ടക്കാരും
സമനമായ അനുഭവമാണ് പത്തനംതിട്ടയില്‍ നിന്നും ഉണ്ടായതെന്ന് മറ്റൊരു മത്സ്യതൊഴിലാളിയായ അരുണ്‍ മിഹായേല്‍ പറയുന്നു. പലരും ബോട്ടില്‍ കയറും മുന്‍പ് തങ്ങളോട് ജാതിയും മതവും ചോദിച്ചു. അത് പറഞ്ഞപ്പോള്‍ ബോട്ടില്‍ കയറില്ലെന്ന് അവര്‍ തീര്‍പ്പ് പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളെ
എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റി വിടാന്‍ അവര്‍ക്ക് ജാതിയും മതവും തടസ്സമായില്ല. മൂന്ന് ദിവസം കൊണ്ട് മിഹായേലും സംഘവും 1500 പേരെയാണ് പത്തനംതിട്ട ഭാഗങ്ങളില്‍ നിന്ന് രക്ഷിച്ച് വിട്ടത്. പ്രാണന്‍ പോകുമ്പോഴും ജാതിയും മതവും തിരഞ്ഞ മലയാളി സമൂഹം ശരിക്കും അദ്ഭുദപ്പെടുത്തിയെന്ന് അരുണ്‍ മിഹായേല്‍ പറഞ്ഞു.
പതിനായിരങ്ങളെ
കുത്തൊഴുക്കില്‍ സൈന്യത്തിനും നേവിക്കുപോലും എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ പോലും എത്തുകയും മത്സ്യത്തൊഴിലാളികളുടെ കരം പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കയറുകയും ചെയ്തത് പതിനായിരങ്ങളാണ്. ഇവരുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം നന്ദി അറിയിക്കുകയും അവര്‍ക്ക് മൂവായിരം രൂപ സഹായവും ബോട്ടിന് കേടുപാടുകള്‍ ശരിയാക്കാന്‍ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
പ്രത്യേക സ്വീകരണം
ഇതിന് പുറമെ ബോട്ടുകള്‍ തിരിച്ച് തീരങ്ങളില്‍ എത്തിക്കാനും, ആവശ്യമായ ഇന്ധനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി വരുന്നുണ്ട്.
ഒരു സഹായവും വേണ്ട
എന്നാല്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഒരു സഹായവും ഞങ്ങള്‍ക്ക് വേണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. നിരവധി ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്നിരുന്നു.എന്‍റെ ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായം തനിക്ക് വേണ്ടെന്ന് അരുണ്‍ പറഞ്ഞു.നേരത്തേ ഖയസ്സ് മുഹമ്മദ് എന്ന മത്സ്യതൊഴിലാളിയും ഇക്കാര്യം പറഞ്ഞിരുന്നു.