ഗണേഷിന് ഗതാഗതം മാത്രം പോര, സിനിമ വകുപ്പും വേണം'; മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (ബി)
തിരുവന്തപുരം: കെബി ഗണേഷ് കുമാറിന് ഗതാഗതത്തിന് പുറമെ സിനിമ വകു്പ് കൂടി വേണമെന്ന ആവശ്യവുമായികേരള കോൺഗ്രസ് (ബി). ഇത് സംബന്ധിച്ച് ഉടൻ മുഖ്യമന്ത്രിക്ക് നേതൃത്വം കത്ത് കൈമാറും. നിലവിൽ മന്ത്രി സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.
2011 ൽ ഉമ്മൻചാണ്ടി സർക്കാരിൽ വനം വകുപ്പിനൊപ്പം സിനിമ വകുപ്പും ഗണേഷ് കുമാർ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സിനിമ വകുപ്പ് ലഭിക്കണമെന്ന താത്പര്യം ഗണേഷ് കുമാറിന് നേരത്തേ ഉണ്ടായിരുന്നു. അതിനിടെ ഗണേഷ് കുമാറിന് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും പാർട്ടി മുഖ്യമന്ത്രിയെ അറിയിക്കും.

രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും ഈ മാസം 29നാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. മുന്നണി ധാരണപ്രകാരം ഐ എന്‍ എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവർക്ക് പകരമായാണ് ഇരുവരും എത്തുന്നത്.
2001 മുതല്‍ പത്തനാപുരത്ത് നിന്നുള്ള എംഎൽഎയാണ് കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. തുടർന്ന് 22 മാസങ്ങള്‍ക്ക് ശേഷം പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി. ഭാര്യയുമായുള്ള വിവാഹമോചന തർക്കങ്ങളേയും വിവാദങ്ങളേയും തുടർന്ന് 2013 ൽ രാജിവെച്ചു. 2015 ൽ യു ഡി എഫ് വിട്ട് കേരള കോൺഗ്രസ് (ബി) എൽ ഡി എഫിലെത്തി. നിലവിൽ കേരള കോൺഗ്രസ് (ബി) ചെയർമാൻ കൂടിയാണ് ഗണേഷ് കുമാർ.
അതേലമയം ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്
വ്യക്തമാക്കിയിരുന്നു. കെ എസ് ആർ ടിസിയെ ലാഭത്തിൽ എത്തിക്കാൻ സാധിക്കുമെന്ന വ്യാമോഹമൊന്നും ഇല്ലെങ്കിലും നന്നാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ' ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങൾക്ക് പോകില്ല. വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമായിരിക്കും', ഗണേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications