Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജേട്ടന്‍ ഇനി മിണ്ടില്ല, തട്ടിപ്പ് കേസിന് പിന്നിലും പാർട്ടിയിലെ ഒരു വിഭാഗം'; മുൻ ബിജെപി നേതാവ്

തിരുവനന്തപുരം; കുമ്മനം രാജശേഖരനെ രാഷ്ട്രീയമായി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ അംഗമാക്കിയതെന്ന് മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർഎസ് വിനോദ്. ഇനി കുമ്മനം രാഷ്ട്രീയം പറയില്ല.ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രമെന്ന് അരിയാഹാരം കഴിക്കുന്നവർ മനസിലാക്കട്ടെ. ഇപ്പോഴത്തെ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗമാണെന്നും ബിജെപി സഹകരണ സെൽ മുൻ കൺവീനർ കൂടിയായ ആർഎസ് വിനോദ് ആരോപിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 ഫിനിഷ് ചെയ്ത ദിവസം

ഫിനിഷ് ചെയ്ത ദിവസം

"നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
വിശപ്പുമകറ്റാം മുടിയും മിനുക്കാം "
രാജേട്ടൻ ഇനി മിണ്ടില്ല.രാജേട്ടനു വേണ്ടി ആരും മിണ്ടാതിരിക്കരുത്......എന്റെ ജീവിതത്തിൽ ഏറെ വിഷമിച്ച ദിവസമായിരുന്നു ഇന്നലെ .രാജേട്ടൻ എന്ന, രാജർഷി എന്ന, കുമ്മനം രാജേട്ടനെ പൂർണ്ണമായ അർത്ഥത്തിൽ ഇന്നലെത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഭാഷ കടം എടുത്ത് പറഞ്ഞാൽ കുമ്മനത്തെ "FINISH" ചെയ്ത ദിവസം. "അതേ, ഒരർത്ഥത്തിൽ പറഞ്ഞാൽ അത് ശരിയാണ്. സമീപദിവസങ്ങളിലെ സംഭവ വികാസങ്ങൾ പരിശോധിക്കുമ്പോൾ,ഋഷിതുല്യനായ കുമ്മനം എന്തുകൊണ്ട് ചിലർക്ക് അനഭിമതനാവുന്നു?

 പുല്ല് പോലെ വലിച്ചെറിഞ്ഞു

പുല്ല് പോലെ വലിച്ചെറിഞ്ഞു

ഇന്ന് ജീവിച്ചിരിക്കുന്നവരിൽ,തന്റെ ജീവിതം മുഴുവൻ ഒരു പ്രസ്ഥാനത്തിന് സമർപ്പിച്ച ഒരു സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ വേറെയുണ്ടോ ? ഇല്ലെന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാം. എപ്പോഴൊക്കെ രാജേട്ടൻ എന്ന മഹായോഗി ഏതെങ്കിലും മേഖലയിൽ ഔന്നത്യം നേടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം നിർദാഷണ്യം വെട്ടി നിരത്തപ്പെടുന്നു. "വെറുതേ പറഞ്ഞതല്ലാ ഒന്ന് വെറുതേ ചരിത്രം ചികഞ്ഞാൽ മതി". പണ്ട് തനിക്ക് ലഭിച്ച ജോലി (FOOD CORPORATION OF INDIA - GENERAL MANAGER) പുല്ലു പോലെ വലിച്ചെറിഞ്ഞ് സമാജ സേവനത്തിനിറങ്ങിയ മനുഷ്യൻ പിന്നീട് ഗവർണ്ണർ പദവിയും അലങ്കരിക്കുന്നത് നാം കണ്ടു.

 വായടപ്പിച്ചു

വായടപ്പിച്ചു

കുമ്മനം വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. എപ്പോഴൊക്കെ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചിട്ടുണ്ടോ അപ്പോഴേക്കും കൂർത്ത പാരകൾ പിന്നാലെ പോയിട്ടുണ്ട്. സാരമില്ല. കഴിഞ്ഞ ദിവസം വരെ ......
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനത്തെ POST ചെയ്തു ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം. അരിയാഹാരം കഴിക്കുന്നവർ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കുമ്മനത്തെ ഉൾപ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു.

 ഒരു വെടിക്ക് രണ്ട് പക്ഷി

ഒരു വെടിക്ക് രണ്ട് പക്ഷി

ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി.രാജേട്ടൻ ഇനി മിണ്ടില്ല. രാജേട്ടനു വേണ്ടിയും ആരും മിണ്ടില്ല ...രാജേട്ടനെ ഗവർണർ പദവി കൊടുത്ത് നാടുകടത്താൻ ശ്രമിച്ച ക്ഷുദ്രശക്തികൾ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ നിയോഗത്തിന് പിന്നിലും . ഇത് വൃത്തികെട്ട കളി കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കുന്നവർ ഓർക്കുക, പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരബലിദാനികളുടെ ചോര കൊണ്ടാണ് നിങ്ങളുടെ സിംഹാസനങ്ങൾ ബലപ്പിച്ചിട്ടുള്ളത്.ഒരു മുണ്ടും ഒരു ഷർട്ടും ഒരു തോർത്തും ഒരു കറുത്ത സഞ്ചിയും മാത്രം മതി രാജേട്ടന് . എന്നെപ്പോലെ എല്ലാർക്കും അറിയുന്ന ഇത് ഇപ്പോൾ പറയാൻ ഒരു കാരണം കൂടി ഉണ്ട്. സംഘനിർദ്ദേശപ്രകാരം ഗവർണർ പദവി ഉപേക്ഷിച്ച് വന്നതിന് ശേഷം തെരെഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹത്തെ തോല്പിച്ചു നാണം കെടുത്തിയിട്ടും അദ്ദേഹത്തിന് സംസ്ഥാന കാര്യാലയിൽ ഒരു മുറി ഉണ്ടായിരുന്നു. ആ മുറിയിൽ നിന്നും "കടക്ക് പുറത്ത് "എന്ന് പറഞ്ഞ പിണറായി വിജയനെപ്പോലുള്ള അഭിനവ മാടമ്പി അധ്യക്ഷന്മാർ സംഘടനയുടെ പതിനാറടിയന്തിരം കണ്ടിട്ടേ പോകൂ .....

 അപ്പോഴറിയാം കതിരും പതിരും

അപ്പോഴറിയാം കതിരും പതിരും

സംസ്ഥാന കാര്യാലയത്തിൽ നിന്നും ഇറക്കി വിട്ട രാജേട്ടൻ തന്റെ തോൾ സഞ്ചിയും തുണികളുമെടുത്ത് നേരേ പോയത് ആറന്മുളയിലെ ശബരി ബാലാശ്രമത്തിലേക്കാണ് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ ഇറക്കി വിട്ടവർ.എന്നെ പ്രതിയാക്കി വ്യാജ കോഴ ആരോപണം മെനഞ്ഞ് രാജേട്ടൻ അടക്കം ഉള്ള സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുകയും വാർത്തകൾ ചാനലുകൾക്ക് ചോർത്തി നൽകുകയും ചെയ്തു. ഈ വിഷയം പാർലമെന്റിനകത്തുപോലും ചർച്ച ചെയ്യപ്പെടുന്ന വിധത്തിലേക്ക് സ്വന്തംപാർട്ടിയെ ചെളിവാരിയെറിയാൻ ശ്രമിച്ച ശക്തികൾ ഈ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെച്ചു കൊണ്ടിരിക്കുന്നു. കാലം മാപ്പു തരില്ല എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളൂ . കുമ്മനത്തെ ആറന്മുളയിലെ കള്ളകേസിൽ കുടുക്കിയത് ആരാണ് ?ഹരികൃഷ്ണൻ നമ്പൂതിരി എന്നാണ് ഉത്തരമെങ്കിൽ ആ മണ്ടത്തരം ഞാൻ വിശ്വസിക്കില്ല. "പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്". ഹരികൃഷ്ണന്റെ ഫോൺ കോളുകൾ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ, പാർട്ടി ഒരു നിഷ്പക്ഷ അന്വേഷണം നടത്തട്ടെ . അപ്പോഴറിയാം കതിരും പതിരും.

 രാജേട്ടനെ കള്ള കേസിൽ കുടുക്കി

രാജേട്ടനെ കള്ള കേസിൽ കുടുക്കി

നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്പടഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. ആ സീറ്റ് കണ്ണുവെച്ച യുവനേതാവിന് , തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ തീർത്താൽ തീരാത്ത പകയും കുമ്മനത്തോടുണ്ട്.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗം എന്ന പദവി കണ്ട് സോഷ്യൽ മീഡിയയിൽ രാജേട്ടന്റെ വിവിധ ഫോട്ടോകളിട്ട് ആഘോഷിച്ചവർ ചിന്തിച്ചില്ല ഈ സാധു മനുഷ്യനോട് ചെയ്ത ചതിയുടെ ഗ്രാവിറ്റി . എന്തിനും ഏതിനും പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വന്തം അന്തസ്സായി കാണുന്ന സംഘടനക്കുവേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിരോധം തീർക്കുന്ന പാവം സൈബർ പോരാളികളായ പ്രവർത്തകരേയും വഞ്ചിച്ചു.
രാജേട്ടനെ കള്ള കേസിൽ കുടുക്കി നാലാം പ്രതിയാക്കിയപ്പോൾ ഈ വിഷയം അന്നത്തെ അന്തിചർച്ചക്ക് വിഷയമാക്കാൻ ഉച്ചയ്ക്ക് നിശ്ചയിച്ച എല്ലാ ചാനലുകളും എന്തുകൊണ്ടാണ് അതിൽ നിന്നും പിന്മാറിയത്? കാരണം പറയാം. "ഈ വിഷയമാണെങ്കിൽ ഞങ്ങൾ ചർച്ചക്കില്ലായെന്ന് ഇടതുപക്ഷ ചർച്ചാ തൊഴിലാളികൾ ചാനലുകളെ അറിയിച്ചു".

ആര് സമാധാനിപ്പിക്കും ?

ആര് സമാധാനിപ്പിക്കും ?

അവർക്കും അറിയാമായിരുന്നു. ഇതൊരു FABRICATED CASE ആണെന്ന് .ഇത് മാത്രം പോരെ കുമ്മനം എന്ന മഹാമനുഷ്യനെ മനസ്സിൽ കൊണ്ടുനടക്കാൻ.എന്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തകർ സംഘടന വിടുന്നു? കാവിപതാക നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നവർ, കൊല്ലാൻ വാളോങ്ങുന്നവരുടെ കൊടിക്ക് കീഴിൽ ചേക്കേറുന്നു? എത്രത്തോളം നെഞ്ച് നീറിയിട്ടാവും അവർ സംഘടനയെ ഉപേക്ഷിച്ച് പോകുന്നത് ? സംഘം പരിശോധിക്കണം.എന്നും സംഘപരിവാർ പ്രസ്ഥാനത്തോട് ചേർന്ന് നിന്നിട്ടുള്ള കേരളത്തിലെ ഒരു പ്രബല സമുദായത്തെ അവഗണിച്ചു കൊണ്ട് അതേ സമുദായ അംഗമായതിന്റെ പേരിൽ ബൂത്ത് തലം മുതൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വരെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവരെ ആര് സമാധാനിപ്പിക്കും ?

ആത്മപരിശോധന നടത്തട്ടെ?

ആത്മപരിശോധന നടത്തട്ടെ?


ഒരു സമുദായത്തിന് മാത്രം മുൻഗണന കൊടുക്കാമെന്നും അവർക്ക് മാത്രം ചുമതലകൾ കൊടുക്കാമെന്നും ആർക്ക് മുന്നിലാണ് സംസ്ഥാന നേതൃത്വം സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത് ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന കേരളീയ സങ്കല്പത്തിന് എതിരല്ലെ? ശ്രീനാരായണഗുരുദേവൻ ഇതൊക്കെ പൊറുക്കുമോ ? രാഷ്ട്രീയ സ്വയം സേവക സംഘം മുന്നോട്ട് വെക്കുന്ന "ഹൈന്ദവ ഏകീകരണം" എന്ന Basic formula തകർക്കുന്ന സംസ്ഥാന ദേശീയ നേതാക്കളുടെ ഇത്തരം സംഘടനാ വിരുദ്ധ നിലപാടുകൾക്ക് കൂച്ചുവിലങ്ങിടണ്ടേ ....?സംസ്ഥാന നേതൃത്വം ആത്മപരിശോധന നടത്തട്ടെ?

രാജേട്ടൻ വഹിച്ച പങ്ക്

രാജേട്ടൻ വഹിച്ച പങ്ക്

മിസോറാമിൽ ഗവർണ്ണർ പദവി വഹിച്ചതിന് കേന്ദ്ര സർക്കാർ ശമ്പളമായി നൽകിയ 30 ലക്ഷം രൂപയിൽ 28 ലക്ഷം രൂപയും വിവിധ ചാരിറ്റി സംഘടനകൾക്കായി വീതിച്ച് നൽകിയ ഈ ഋഷിവര്യനെ ആർക്കാണ് ഭയം ? ആരാണ് ഭയക്കുന്നത് ? ഭയക്കുന്നവർ തന്നെയാണ് ഇദ്ദേഹത്തെ വെട്ടിനിരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എം. വി.എസ്.അച്യുതാനന്ദനോട് ചെയ്യുന്ന അതേ ക്രൂരത തന്നെയാണ് ഇവിടെ കുമ്മനത്തോടും ചെയ്യുന്നത്.ഇന്ന് കേരളത്തിൽ വേരുറപ്പിച്ചിട്ടുള സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആഴത്തിലുള്ള വേരോട്ടം പരിശോധിച്ചാൽ അറിയാം കുമ്മനം രാജശേഖരൻ എന്ന എതിരാളികൾ പോലും ബഹുമാനിക്കുന്ന രാജേട്ടൻ വഹിച്ച പങ്ക്.......

വെന്തുവെണ്ണീറായിപ്പോകും

വെന്തുവെണ്ണീറായിപ്പോകും

കുമ്മനം രാജേട്ടൻ എന്ന മഹാ മനുഷ്യന് ഇതൊക്കെ താങ്ങാനുള്ള ശക്തി ശബരിമല ശ്രീധർമ്മശാസ്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം അദ്ദേഹത്തിന്റെ കണ്ണുനീര് ഈ ഭൂമിയിൽ വീഴാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ഒരു തുള്ളി കണ്ണുനീരെങ്കിലും ഈ ഭൂമിയിൽ വീണാൽ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും. മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+