പോലീസിലെ അടിമപ്പണി; നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സെൻകുമാർ
തിരുവനന്തപുരം: പോലീസിലെ ദാസ്യവേലയുടെ പൂർണ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ആർക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെ കൊണ്ട് അടിമപ്പണിചെയ്യിച്ചെന്നുമുള്ള പരാതിയിൽ സുധേഷ് കുമാറിനെ ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് സെൻകുമാറിന്റെ പ്രതികരണം.
താൻ പോലീസ് മേധാവിയായിരുന്നപ്പോൾ ഇത്തരം കാര്യങ്ങളിൽ ശക്തമായ താക്കീത് നൽകിയിരുന്നു,എന്നാൽ അതൊരു വ്യവസ്ഥയായി മാറിയില്ലെന്നും സെൻകുമാർ പറഞ്ഞു.
കൾച്ചറൽ ഷോക്ക്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ചിലപ്പോൾ കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. നമ്മുടെ സംസ്കാരവും നിലനിൽക്കുന്ന രീതികളുമൊക്കെ വ്യത്യസ്തമാണ്. മറ്റ് പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ചിലപ്പോൾ കേരളത്തിലെത്തുമ്പോൾ കൾച്ചറൽ ഷോക്ക് ഉണ്ടാകുന്നു. കേരളത്തിൽ എല്ലാവരും തുല്യരാണ്. എന്നാൽ ചില ഉദ്യോഗസ്ഥർക്ക് ഇവിടുത്തെ രീതികൾ മനസിലാവില്ല. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സെൻകുമാർ പറഞ്ഞു.
നടപടി ശക്തമാക്കണം
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കുകയല്ല വേണ്ടത്. പകരം ശക്തമായ ഒരു വ്യവസ്ഥയായി ഇത് രൂപപ്പെട്ടുവരണമെന്ന് സെൻകുമാർ പറഞ്ഞു. പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്പ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് മേധാവികളുടെ ഭാഗത്ത്നിന്ന് ശക്തമായ നടപടിയുണ്ടാകണം.നിതാന്ത ജാഗ്രത ഉണ്ടായാൽ മാത്രമെ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകു. പോലീസ് ആക്ടിലെ നിർദ്ദേശങ്ങൾ പോലെ ഇത്തരം കാര്യങ്ങളും നടപ്പിലാകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും സെൻകുമാർ പറഞ്ഞു.
പകരം ചുമതലയില്ല
പോലീസുകാരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുകയാണെന്ന ആരോപണത്തിനിടെ പദവി നഷ്ടമായ എഡിജിപി സുധേഷ് കുമാറിന് പുതിയ പദവി നൽകേണ്ടെന്ന് നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. എഡിജിപിയുടെ വീട്ടിൽ അടിമപ്പണി പതിവാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്.ആനന്ദകൃഷ്ണൻ എസ്എപിയുടെ പുതിയ മേധാവിയാകും.