മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'
പനാജി: കളിക്കളം വിട്ട് രാഷ്ട്രീയത്തിലേക്കുള്ള താരങ്ങളുടെ പ്രവേശനം ഇന്ത്യൻ കായിക ചരിത്രത്തിൽ പുതുമയുള്ള കാര്യങ്ങള്‍ ഒന്നുമല്ല. ക്രിക്കറ്റ്, ഫുട്ബോള്‍, അത്ലറ്റിക്സ്, ഷൂട്ടിങ് തുടങ്ങിയ നിരവധി കായിക മേഖലകളില്‍ പ്രശസ്തരായ നിരവധി താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് എത്തി. മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗൗതം ഗംഭീര്‍, ബൈച്ചുങ് ബൂട്ടിയ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയ നിരവധി കായിക താരങ്ങളെ നമുക്ക് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരമായ അൽവിറ്റോയും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഗോവക്കാരനായ അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് വേണ്ടി അന്തര്‍ ദേശീയ മത്സരങ്ങള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് അൽവിറ്റോ ഡി കുൻഹ. മുന്‍ദേശീയ താരത്തിന്റെ പാര്‍ട്ടി പ്രവേശനം കോണ്‍ഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്. പനാജിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് എല്‍വിസ് ഗോമസ് വ്യക്തമാക്കി.
ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്‍; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

ആൽവിറ്റോയുടെ വരവ് കോൺഗ്രസിന്റെ ശക്തി കൂടുതൽ വര്‍ധിപ്പിക്കും. നിരവധി കായികതാരങ്ങൾ ഇതിനോടകം കോൺഗ്രസിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗോവ ഫുട്ബോൾ അസോസിയേഷന്‍ (2014-2017) മുൻ പ്രസിഡന്റ് കൂടിയായ എല്‍വിസ് ഗോമസ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയായിരുന്നു താനെന്നാണ് അല്‍വിറ്റോയും വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ കായിക അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ് എന്റെ പ്രഥമ ലക്ഷ്യം. ബംഗാളില്‍ നിരവധി കായികതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് വന്നിട്ടുണ്ട്.

ബംഗാളിലെ കായിക വികസനത്തിനായി അവർ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു. ഗോവയിലും അതുപോലെ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ 2022 ല്‍ നടക്കാനിരിക്കുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അല്‍വിറ്റോ കുട്ടിച്ചേര്‍ത്തു.

സാൻവോർഡെം മേഖലയിൽ നിന്നുള്ള അൽവിറ്റോ ഡി കുൻഹ വലിയ ആരാധക പിന്തുണയുള്ള കളിക്കാരന്‍ കുടിയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ജനപിന്തുണ തങ്ങള്‍ക്ക് കരുത്താകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുമോ എന്നതിനെ കുറിച്ച് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടുമില്ല.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു അൽവിറ്റോ. ക്ലബ് ഫുട്ബോളില്‍ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 18 വർഷത്തെ തന്റെ വർണ്ണാഭമായ കരിയറിൽ, സൽഗോക്കറിനും ഈസ്റ്റ് ബംഗാളിനും വേണ്ടി അദ്ദേഹം നിരവധി പ്രൊഫഷണൽ കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

42 കാരനായ ഡി കുൻഹ സെൽസെറ്റിലെ എഫ്സി എഫ്സിയിൽ കളിച്ചാണ് ഫുട്ബോള്‍ ലോകത്തേയ്ക്ക് ചുവട് വെക്കുന്നത്. തുടർന്ന് അദ്ദേഹം 1997 ൽ സെസ ഗോവ ക്ലബ്ബിൽ ചേർന്നു. രണ്ട് വർഷത്തിന് ശേഷം സാൽഗോക്കർ എസ്സി ക്ലബിൽ എത്തിയതോടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ്ബിനായി നാഷണല്‍ ഫുട്ബോള്‍ലീഗ് ഉള്‍പ്പടേയുള്ള നിരവധി കിരീടങ്ങൾ നേടി.

2002 ലാണ് എല്‍വിറ്റോ ഈസ്റ്റ് ബംഗാൾ ക്ലബ്ബിൽ ചേരുന്നത്. കൊൽക്കത്തയിലെ ഒരു ക്ലബ്ബിൽ ചേരുന്ന ആദ്യത്തെ ഗോവന്‍ ഫുട്ബോൾ കളിക്കാരനായും ഇതോടെ അദ്ദേഹം മാറി. 2001 മുതല്‍ 2006 വരെയായിരുന്നു അല്‍വിറ്റോ ഇന്ത്യന്‍ ദേശീയ ടീമിനായി ജേഴ്സിയണിഞ്ഞത്. മധ്യനിരയില്‍ കളിമെനയുന്നതില്‍ മിടുക്കനായ അദ്ദേഹം 19 കളികളില്‍ നിന്ന് മൂന്ന് ഗോളുകളും കരസ്ഥമാക്കി












Click it and Unblock the Notifications