ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; പാലം ഉപേക്ഷിക്കാൻ കാരണമുണ്ട്, ദൂരം 16 കി.മിയിൽ നിന്ന് 3 കി.മി ആവും..!
കൊച്ചി: നഗരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കുതിപ്പേകുന്ന ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാതയാണ് എല്ലായിടത്തും ഇപ്പോൾ ചർച്ചാ വിഷയം. പുതിയ കാലത്തെ മാറ്റങ്ങൾക്ക് അനുസൃതമായി വരുന്ന ഈ പാത എല്ലാവരുടെയും പ്രതീക്ഷ ഉയർത്തുന്നതാണ്. യാത്രാ സമയവും ചിലവും കുറയ്ക്കാനും കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് യാത്ര സാധ്യമാക്കാനുമുള്ള ശ്രമങ്ങളുടെ പ്രതിഫലനം കൂടിയാണിത്.
എന്നാൽ ഇതിനോട് ഒപ്പം പലരുടെയും മനസിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇവിടെ പാലം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നത്. ഈ ചോദ്യത്തിൽ പ്രസക്തി ഉണ്ട് താനും. പക്ഷേ ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ പാലം വരുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികൾ ചില്ലറയല്ല. അതിന് പകരം തന്നെ നിലവിലെ സാങ്കേതിക വിദ്യയുടെ ആവിർഭാവത്തോടെ ഉണ്ടായ മാറ്റങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് അധികൃതർ ചെയ്യുന്നത്.

എന്തുകൊണ്ട് പാലം ഉപേക്ഷിച്ചു?
ശരിക്കും പറഞ്ഞാൽ ഈ റൂട്ടിൽ പാലമായിരുന്നു ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ കൊച്ചി തുറമുഖ ചാനലിനു കുറുകെയുള്ള പാലം നിർമ്മിക്കാനുള്ള മുൻ പദ്ധതികളുടെ വെല്ലുവിളികൾ വിദഗ്‌ധർ തന്നെ ഉയർത്തി കാട്ടിയതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. അതിന്റെ പ്രധാന കാരണം നിർമ്മാണത്തിൽ പുലർത്തേണ്ട ചില നിബന്ധനകൾ ആയിരുന്നു.
എന്തെന്നാൽ പ്രധാനമായും ചരക്ക് കപ്പലുകൾക്ക് കടന്നുപോകാൻ ഒരു പാലത്തിന് വളരെയധികം ഉയരം ആവശ്യമാണ്. ഇതിന് ഗണ്യമായ ഭൂമി ഏറ്റെടുക്കൽ ആവശ്യമായി വരും, ഇത് ചെലവുകളും പ്രാദേശിക തടസങ്ങളും വർധിപ്പിക്കും. പദ്ധതിയുടെ മൊത്തത്തിൽ ഉള്ള ചിലവ് ഉയർത്തുന്നത് മാത്രമല്ല അതിനെ നേരെ ഉയരുന്ന വെല്ലുവിളി. അതിലുപരി സ്ഥലം ഏറ്റെടുപ്പ് പോലെയുള്ള നടപടികൾ എങ്ങനെ പൂർത്തിയാക്കുമെന്ന ചോദ്യവും ഉയർന്നു.
ബദലായി തുരങ്കപാത വരാൻ കാരണം
പാലത്തിനെ അപേക്ഷിച്ച് ഇതിന് തുരങ്കപാതയ്ക്ക് ധാരാളം ഗുണവശങ്ങളുണ്ട്. ഇരുവശത്തും 100 മീറ്റർ ഭൂമി മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഷിപ്പിംഗ് ഗതാഗതത്തിനും തുറമുഖ പ്രവർത്തനങ്ങൾക്കും തടസം കുറയ്ക്കുന്നു. കപ്പലുകൾക്ക് കടന്നുപോവാൻ തക്കവണ്ണം ആഴത്തിലായിരിക്കും തുരങ്കപാത നിർമ്മിക്കുക എന്നതിനാൽ തന്നെ അതൊരു തടസ്സമാവുകയേ ഇല്ല.
അതിലൊക്കെയും ഉപരി പാരിസ്ഥിതികവും നഗരപരവുമായ ആഘാതവും ഇതിലൂടെ കുറയ്ക്കുന്നു. സാങ്കേതികമായും സാമ്പത്തികമായും ലാഭകരമായ പരിഹാരം ഭൂഗർഭ തുരങ്കം വാഗ്‌ദാനം ചെയ്യുന്നുവെന്ന് കെആർഡിസിഎൽ മാനേജിംഗ് ഡയറക്‌ട വി അജിത് കുമാർ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. അതൊക്കെയാണ് ഭൂഗർഭ തുരങ്കപാത എന്ന ആശയത്തിലേക്ക് അവരെ എത്തിച്ചത്.
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത: വിവരങ്ങൾ
കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 2,672 കോടി ചെലവിൽ ഭൂഗർഭ തുരങ്കപാത വികസിപ്പിക്കും. പ്രധാന രൂപകൽപ്പനയിലും നിർമ്മാണ സവിശേഷതകളിലും ഇവ ഉൾപ്പെടുന്നു, ഈ ടണൽ റോഡിന്റെ ആകെ നീളം: 2.75 കിലോമീറ്റർ ആയിരിക്കും (1.75 കിലോമീറ്റർ ബോർഡ് ടണൽ + 1 കിലോമീറ്റർ കട്ട്-ആൻഡ്-കവർ). ഓരോ ദിശയ്ക്കും പ്രത്യേക തുരങ്കങ്ങൾ ആയിരിക്കും നിർമ്മിക്കുക. 12.5 മീറ്റർ പുറം വ്യാസം; 11.25 മീറ്റർ അകത്തെ വീതി എന്നിങ്ങനെയവയും അളവുകൾ. സമുദ്രനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായിരിക്കും തുരങ്കപാത.
സുരക്ഷയും മറ്റ് ഗുണങ്ങളും
ഇത്രയും ബൃഹത്തായ ഒരു പദ്ധതി ആയതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിലും കൃത്യമായ ശ്രദ്ധയുണ്ട്. ഓരോ 250 മീറ്ററിലും അടിയന്തര സ്‌റ്റോപ്പുകൾ സജീകരിക്കും. ഓരോ 500 മീറ്ററിലും എസ്കേപ്പ് പാസേജുകൾക്ക് പുറമേ നൂതന വെന്റിലേഷനും അഗ്നി സുരക്ഷാ സംവിധാനവും ഏർപ്പെടുത്തും. പദ്ധതിയുടെ പ്രധാന സവിശേഷത നിലവിലെ യാത്രാ ദൂരമായ 16 കിലോമീറ്റർ എന്നത് കേവലം 3 കിലോമീറ്റർ മാത്രമായി ചുരുക്കും എന്നതാണ്.












Click it and Unblock the Notifications