വ്യാജ ഇന്‍ഷൂറന്‍സ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
കണ്ണൂര്‍:വ്യാജ ഇന്‍ഷൂറന്‍സ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ കാള്‍ടെക്സ് ജംഗ്ഷന് സമീപമുള്ള യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരിയും എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിയിലാണ് ഷീബ ബാബുവിനെ പടികൂടിയത്. ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീഖ് വാങ്ങിയ KL-13-Z-0735 എന്ന നമ്പര്‍ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് അടക്കാന്‍ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

2017-18 കാലയളവില്‍ ഇന്‍ഷൂറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞപ്പോള്‍ ഈ തുക താന്‍ കണ്ണൂര്‍ ബ്രാഞ്ചില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കല്‍ 15,260 രൂപ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പേപ്പര്‍ കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പത്ത് വര്‍ഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാള്‍ടെക്‌സ് ബ്രാഞ്ചില്‍ പോര്‍ട്ടര്‍ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വര്‍ഷമായി ഉപഭോക്താക്കളുടെ തുക അടക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.
വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇന്‍ഷൂറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. എന്നിട്ട് അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇന്‍ഷൂറന്‍സ് പേപ്പര്‍ നല്‍കും. ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി എം ഡബ്ല്യു കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കാനുള്ള 46000 രൂപയും ഷീബ തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ 200 ഓളം പേരെ ഷീബ പറ്റിച്ചതായാണ് പോലീസിന് കിട്ടിയ വിവരം. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഷീബ ബാബുവിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരുന്നു. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ശ്രീജിത്തിനെ പോലീസ് അടിച്ച് കൊന്നത് തന്നെ! റിപ്പോര്‍ട്ട് പുറത്ത്! പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍!












Click it and Unblock the Notifications