'കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര;കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമാക്കും'; മന്ത്രി
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ.ബി. സതീഷ് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഐ.പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാൽപതിലേറെ വേദികളിൽ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകൾ, വ്യവസായ മേള, പ്രദർശനങ്ങൾ, മെഗാ കലാപരിപാടികൾ, ഭക്ഷ്യമേള, പുഷ്പമേള, ചലച്ചിത്രമേള, വൈദ്യൂത ദീപാലങ്കാരപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദർശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.
കേരളീയത്തിന് മാറ്റ് കൂട്ടാൻ അശ്വാരൂഢസേനയുടെ പ്രകടനവും എയ്റോ മോഡൽ ഷോയും
ഒക്ടോബർ 28 മുതൽ കവടിയാർ നിന്ന് കിഴക്കേക്കോട്ട വരെ എൻ.സി.സി. വിമാനത്തിന്റെ ഫ്ലയിങ് പാസ്റ്റ് .സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ആറു മണി വരെ എൻ.സി.സി. കേഡറ്റുമാർ അവതരിപ്പിക്കുന്ന അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡൽ ഷോയും ഉണ്ടാവും. കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടേററ്റിനു കീഴിലുള്ള മണ്ണുത്തി വൺ കേരള റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢസേനാ പ്രകടനം.
കേരളത്തിൽ സ്വന്തമായി അശ്വാരൂഢസേനയുള്ള ഏക എൻ.സി.സി. സ്‌ക്വാഡ്രൺ ആണ് മണ്ണുത്തി റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രൺ. അഞ്ചു കുതിരകളെ അണിനിരത്തി 25 മിനിട്ടോളം നടക്കുന്ന പരേഡിൽ വി.ഐ.പിക്കുള്ള സ്റ്റാൻഡിങ് സല്യൂട്ടും ഷോർ ജംപിങ്,ഫയർ ജംപിങ് അടക്കമുള്ള അഭ്യാസപ്രകടനങ്ങളും നടക്കും. നവംബർ അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നാവിക സേനയുടെ ബാൻഡ് സെറ്റ് മറ്റൊരു ആകർഷണമാണ്. ഇതോടൊപ്പം വൺ കേരള എയർ വിങ് എൻ.സി.സി. കേഡറ്റുകൾ നിർമിച്ച എയറോ മോഡലിങ്ങുകൾ ഉപയോഗിച്ചുള്ള എയർഷോയും അരങ്ങേറും. കേഡറ്റുകൾ തന്നെ നിർമിച്ച റിമോട്ട് കൊണ്ടു നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങളുപയോഗിച്ചായിരിക്കും എയ്റോ ഷോ നടത്തുക.കേരളീയത്തിന്റെ വരവറിയിച്ചുകൊണ്ട് ഉദ്ഘാടനത്തിനു മുന്നോടിയായി ഒക്ടോബർ 28 മുതൽ കവടിയാർ നിന്ന് കിഴക്കേക്കോട്ട വരെ എൻ.സി.സി. വിമാനത്തിന്റെ ഫ്ലയിങ് പാസ്റ്റും ഉണ്ടാകും.












Click it and Unblock the Notifications