അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: പരിക്കേറ്റ മൂന്നര വയസുകാരന് 1 ലക്ഷം ധനസഹായം
തിരുവനന്തപുരം: വൈക്കത്ത് അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞ് വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. സംഭവത്തിൽ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. അങ്കണവാടികൾ 10 ദിവസത്തിനകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കായിക്കരയില്‍ 25ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നാലാം നമ്പര്‍ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. മൂന്ന് വയസ്സുളള ഗൗതമിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം.
വൈക്കത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്ടർ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർമാർക്കും സിഡിപിഒമാർക്കും നിർദേശം നൽകി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കിൽ മറ്റൊരു കെട്ടിടം ഉടൻ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികൾ മാറ്റി പ്രവർത്തിക്കാനും നിർദേശം നൽകി.

കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തിൽ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടുകയും കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിൽ സംഭവത്തിൽ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.












Click it and Unblock the Notifications