ഗെയ്ൽ പൈപ്പ്ലൈനിന് എതിരെയുള്ള സമരത്തിൽ സംഘർഷം.. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു, സമരപ്പന്തൽ പൊളിച്ചു
Recommended Video
കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ മുക്കത്ത് നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. ഏറെ നാളായി നിര്‍ത്തിവെച്ച ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. പദ്ധതി പ്രദേശത്തേക്ക് പ്രക്ഷോഭകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പ്രക്ഷോഭകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകരുടെ സമരപ്പന്തലും പോലീസ് പൊളിച്ച് നീക്കി. സമരക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുക്കത്ത് നിന്നും പോയ സമരക്കാര്‍ പിന്നീട് വലിയ പറമ്പിലും പ്രതിഷേധം നടത്തി. കല്ലായിയില്‍ സമരക്കാര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകളും സമരക്കാര്‍ തടഞ്ഞു. ദ്രുതകര്‍മ്മസേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസമായി ഗെയില്‍ പദ്ധതിക്കെതിരെ സമരം നടക്കുന്നുണ്ട്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ എത്തിയതോടെയാണ് സമരക്കാര്‍ പ്രതിരോധിച്ചത്.