കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ!
കൊച്ചി: വനപാതയിലൂടെ കേരളത്തിലേക്ക് കടത്തിയ 10 കിലോ ആന്ധ്ര കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ആണ്ടിപ്പെട്ടി ഗൂഡല്ലൂർ എംജിആർ കോളനിയിൽ മണികണ്ഠൻ (45) ആണ് എക്സൈസിന്‍റെ പിടിയിലായത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്.
രണ്ടു കിലോ വീതമുള്ള അഞ്ച് പൊതികൾ രണ്ടു ബിഗ് ഷോപ്പറുകളിലാണ് ഒളിപ്പിച്ചിരുന്നത്. കൊച്ചിയിലെ ഏജന്‍റിന് കൈമാറാൻ കാത്തു നിൽക്കുന്നതിനിടെ എക്സൈസ് സിഐ ടി.എസ്.ശശികുമാറിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്. കഞ്ചാവ് ആന്ധ്രയിൽ നിന്നു കടത്തിക്കൊണ്ടു വന്നതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്ക് പത്രത്തിലാണു പൊതിഞ്ഞിരിക്കുന്നത്.

ആന്ധ്രയിൽ നിന്നു തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കഞ്ചാവ് ശേഖരിച്ചു കേരളത്തിലേക്ക് കടത്തുന്ന സംഘത്തിൽ പെട്ട മണികണ്ഠൻ 15 കൊല്ലമായി ഈ രംഗത്തുണ്ട്. കുമളി, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ എക്സൈസ് പരിശോധന ശക്തമായതിനാൽ മംഗളാദേവി ക്ഷേത്രത്തിന് സമീപമുള്ള കാട്ടു പാതകളിലൂടെയാണു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്. തലച്ചുമടായി കഞ്ചാവ് കൊണ്ടുവരുന്നവർക്കു 5000 രൂപയാണു പ്രതിഫലം. കുമളിയിലെത്തിച്ച ശേഷം ഏറ്റുവാങ്ങി കൊച്ചിയിലേക്കു കൊണ്ടു വരികയായിരുന്നു.
തമിഴ്നാട്-കേരള അതിർത്തിയിൽ താമസിക്കുന്ന ആളുടെ നേതൃത്വത്തിലാണ് വിതരണം. ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എറണാകുളം മറൈൻ ഡ്രൈവിലെ നടപ്പാതയിൽ രാത്രി സ്ത്രീകളടക്കമുള്ളവർ ലഹരിമരുന്ന് കൈമാറ്റം ചെയ്യുന്നതായി വിവരം കിട്ടിയതിനെ തുടർന്നു നടത്തിയ നിരീക്ഷണമാണു കഞ്ചാവ് വേട്ടയിൽ കലാശിച്ചത്.












Click it and Unblock the Notifications