'ലിംഗ വ്യത്യാസമില്ലാത്ത ഇരിപ്പിടം' ഒഴിവാക്കി; ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി രേഖയുടെ കരടില്‍ മാറ്റം
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. 'ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന തലക്കെട്ട് മാറ്റി. പകരം 'ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാണ് ആക്കിയത്.
'ഇരിപ്പിട സമത്വ'മെന്ന ഭാഗവും ചര്‍ച്ചാ രേഖയില്‍ നിന്ന് ഒഴിവാക്കി. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യം തിരുത്തി. ഇരിപ്പടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്ന വാക്കാണ് ഉള്‍പ്പെടുത്തിയത്.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ എസ്.സി.ആര്‍.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
എട്ടുപോയിന്റായിരുന്നു ചര്‍ച്ചക്കുണ്ടായിരുന്നത്. ഇതിലെ ഒന്നാമത്തെ ചര്‍ച്ചാ പോയിന്റും വിവാദമായിരുന്നു. 'ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് ' എന്നതായിരുന്നു ഒന്നാമത്തെ ചര്‍ച്ച പോയിന്റ്.
ഇതിനെതിരായണ് മുസ്‌ലിം മത സംഘടനകള്‍ രംഗത്തെത്തിയത്. ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആശയപ്രചരണവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.ഇതോടെയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് മതം,ജാതി ലിംഗം വര്‍ണം, വര്‍ഗം,പ്രദേശം എന്നിവയുടെ പേരില്‍ വിവേചനം അനുവദിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 14 എല്ലാ തരത്തിലുമുള്ള സമത്വവം വിഭാവനം ചെയ്യുന്നു. നീതിയിലധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കില്‍ എല്ലാത്തരത്തിലുമുള്ള നീതി ഉറപ്പാക്കണം.ഇതില്‍ പ്രധാനമാണ് ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാണ് ഒന്നാമത്തെ പോയിന്റ് തിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications