സ്വർണം ഇപ്പോള്‍ വാങ്ങുന്നതാണ് ബുദ്ധി: ഇല്ലെങ്കില്‍ പവന് കൊടുക്കേണ്ടി വരും ഈ വലിയ വില
സ്വർണാഭരണ പ്രേമികളെ കടുത്ത നിരശായിലാക്കിക്കൊണ്ട് കേരളത്തിലെ സ്വർണ വിലയില്‍ പവന് 2000 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോശമല്ലാത്ത രീതിയിലുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നത്തെ വർധനവോടെ പവന്റെ വില വീണ്ടും 70000 കടന്നു. 72000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വർണത്തിന് കേരളത്തില്‍ ഈടാക്കുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ വർധനവ് സാധാരണക്കാരെ വലിയ രീതിയില്‍ തന്നെ ബാധിക്കും.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലിന് കാരണം യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ ആഴ്ചയിലെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാനമായും കാരമണമായത്. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളും സ്വർണവിലയെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്നു.

സ്വർണ്ണം എത്ര വേണം
നിലവിലെ സാഹചര്യത്തില്‍, അതായത് വില കുറഞ്ഞിരിക്കുമ്പോള്‍ ക്രമാനുഗതമായി നിക്ഷേപം നടത്തുന്നത് ലാഭകരമാകുമെന്നും സാമ്പത്തിക വിദഗ്ധർ ശുപാർശ ചെയ്യുന്നു. ദീർഘകാല നിക്ഷേപമായിട്ടാണ് നിങ്ങള്‍ സ്വർണത്തിലെ നിക്ഷേപത്തെ കാണുന്നതെങ്കില്‍ പോർട്ട്‌ഫോളിയോയുടെ 10-20 ശതമാനം വരെ സ്വർണം ആയരിക്കുന്നത് സുരക്ഷിതമാണ്. വിപണി അനിശ്ചിതത്വങ്ങൾക്കിടയിൽ BIS ഹാൾമാർക്ക് ഉള്ള സ്വർണം വാങ്ങാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
കുറഞ്ഞു, പക്ഷെ കൂടും
കഴിഞ്ഞ ആഴ്ചയില്‍ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില രേഖപ്പെടുത്തിയത്. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും ഡോളറിന്റെ ശക്തിപ്പെടലും സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുകയായിരുന്നു. എന്നിരുന്നാലും 2025-ൽ സ്വർണവില 3350-3500 വരെ എത്താമെന്നാണ് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ മനവ് മോദി പ്രവചിക്കുന്നത്. ഒരു പക്ഷെ അത് 3700- ഡോളറിലേക്കും എത്തിയേക്കാം.കുറഞ്ഞ പലിശനിരക്കും സെൻട്രൽ ബാങ്കുകളുടെ വാങ്ങലും പരിഗണിക്കുമ്പോള്‍ വില ട്രോയ് ഔണ്‍സിന് 4000-ലേക്ക് എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനം. അങ്ങനെയങ്കില്‍ കേരളത്തിലെ വില പവന് ഒരു ലക്ഷം എത്തിയേക്കും.
വില്ലന്‍ ട്രംപ്
സ്വർണ വിലയിലെ പ്രധാന വില്ലന്‍ ട്രംപ് തന്നെയാണ് എന്നതില്‍ സംശയമൊന്നും ഇല്ല. അമേരിക്കയ്ക്ക് പുറത്തുനിർമിക്കുന്ന സിനിമകൾക്കുമേൽ 100% ചുങ്കം ഏർപ്പെടുത്തുമെന്ന തീരുമാനമാണ് ഏറ്റവും അവസാനത്തെ വർധനവിന് കാരണമായിരിക്കുന്നത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ഇത്തരം കടുപിടുത്തങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ വലയി പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വില ഇനിയും വർധിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
മറ്റ് കാരണങ്ങള്‍
യുഎസ് ഡോളർ ഇൻഡക്സ് 100ന് താഴെ തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് കാരണമായേക്കാവുന്ന മറ്റൊരു പ്രധാന കാരണം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളറിന്റെ ഇന്‍ഡക്സാണ് 100 ന് താഴെ തുടരുന്നത്. കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം.
സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍ നിർത്തിയാണ് ഓരോ രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വർണം വാങ്ങി സൂക്ഷിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ആർ ബി ഐ 25 ടൺ സ്വർണമാണ് വാങ്ങിയത്. സ്വർണ വില റെക്കോർഡ് നിരക്കില്‍ ഉയർന്ന് നില്‍ക്കുന്ന സമയമായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം. 2024 ല്‍ ആകെ വാങ്ങിയത് 57 ടൺ സ്വർണമാണ്. ഇതോടെ 2024 സെപ്റ്റംബറിൽ 854.73 ടൺ ആയിരുന്ന സ്വർണശേഖരം 2025 മാർച്ച് 31-ഓടെ 879.59 ടണ്ണായി വർധിച്ചു.












Click it and Unblock the Notifications