താഴാതെ സ്വർണ വില: ഇന്നും വില്‍പ്പന ഉയർന്ന നിരക്കില്‍, 13 ദിവസത്തിനിടെ വർധിച്ചത് ഇത്രയും രൂപ
കൊച്ചി: ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചതോടെ ഏറെ നാളുകള്‍കള്‍ക്ക് ശേഷം സ്വർണ വില പവന് 44000 എന്ന നിരക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,465 രൂപയിലും പവന് 43,720 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നതെങ്കില്‍ വ്യാഴാഴ്ച ഇത് യഥാക്രമം 5500, 44000 എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.
സംസ്ഥാന വിപണിയില്‍ ഇന്ന് സ്വർണ വിലയില്‍ മാറ്റമുണ്ടായില്ല. സമീപ ദിവസത്തെ ഈ ഉയർന്ന നിരക്കായ ഇന്നലത്തെ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ നിരക്കിലും ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 6000, പവന് 48000 എന്ന നിരക്കിലാണ് വില്‍പ്പന.

ജുലൈ മാസത്തിന്റെ തുടക്കത്തില്‍ വലിയ ഇടിവായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. ഇതോടെ സ്വർണം ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളും സ്വർണാഭരണ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള സർക്കാർ നീക്കങ്ങളും വിലയില്‍ പ്രതിഫലിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
പവന് 43320 എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. ജൂൺ മൂന്നിന് 43,240 രൂപയായിരുന്നു വില. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായിരുന്നു ഇത്. ഇവിടെ നിന്നാണ് 13 ദിവസം കൊണ്ട് 680 രൂപയോളം ഉയർന്ന് നിലവിലെ നിരക്കായ 44000 ത്തിലേക്ക് എത്തിയത്. ഈ നിലയിലാണ് വില മുന്നോട്ട് പോകുന്നതെങ്കില്‍ മെയ് മാസത്തെ റെക്കോർഡ് നിരക്ക് ഭേദിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം,
മെയ് മാസം അഞ്ചാം തിയതിയായിരുന്നു സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇവിടെ നിന്നും ഇടിഞ്ഞ സ്വർണം ജൂണ്‍ ആദ്യ വാരത്തോടെ 43320 എന്ന നിലയിലേക്കും എത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,961 ഡോളറിലാണ് വില. ഡോളർ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞതാണ് സ്വർണ വിലയിലെ വർധനവിന് കാരണം. ഡോളറിനെതിരെ 82 രൂപയാണ് ഇന്ന് രൂപയുടെ വിനിമയ മൂല്യം.












Click it and Unblock the Notifications