രണ്ടായിരം രൂപ പിന്‍വലിക്കല്‍: സ്വർണ വില വീണ്ടും ഉയരുമോ, 2016 സംഭവിച്ചത് ആവർത്തിക്കില്ല
ദില്ലി: 2016 ലെ നോട്ട് നിരോധനത്തിന് പിന്നാലെ ജ്വല്ലറികളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നോട്ട് നിരോധനത്തിന് പിന്നാലെ സ്വർണത്തിന് വിലയേറാന്‍ പോവുന്നുവെന്ന പ്രചാരണമായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ 2000 രൂപയുടെ നോട്ട് നിരോധിച്ചപ്പോള്‍ ഇതിന് നേർ വിപരീതമായ കാര്യമാണ് വിപണിയില്‍ നടക്കുന്നുതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
2000 രൂപ പിന്‍വലിക്കലിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തിയോടെ സ്വർണം വാങ്ങുമെന്ന അനുമാനത്തിൽ ശനിയാഴ്ച സ്വർണവില പവന് 400 രൂപയോളമായിരുന്നു വർധിച്ചത്. 2016 ലെ നോട്ട് നിരോധനത്തിനെ പിന്നാലെ സ്വർണ വില്‍പ്പന കുതിച്ചുയരാനുണ്ടായ പ്രധാന കാരണമായി വിലയിരുത്തുന്നത് കള്ളപ്പണം വെളിപ്പിച്ചെടുക്കാനുള്ള മാർഗ്ഗമായി ചിലർ ഇതിനെ ഉപയോഗിച്ചുവെന്നാണ്.

ഇത്തവണയും സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജ്വല്ലറികളിലേക്കുള്ള ആളുകളുടെ വരവ് പതിവ് പോലെ തന്നെയായിരുന്നുവെന്നാണ് ജ്വല്ലറി ഉടമകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ചിലർക്ക് ഇത് സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ നോട്ട് അസാധുവാക്കൽ മൂലം 120 കോടി ആളുകളെയാണ് ബാധിച്ചത്, ഇത്തവണ വെറും 1 കോടി ആളുകളെ മാത്രമാണ് ആർബിഐ നടപടി ബാധിക്കുന്നതെന്നാണ് ഇന്‍ഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറികളുടെ അസോസിയേഷന്‍ അധ്യക്ഷനായ അനില്‍ റാക്ക വ്യക്തമാക്കുന്നത്. കൂടാതെ, 2000 രൂപ കറൻസി നോട്ടുകൾ മാറുന്നതിന് മതിയായ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ള 2000 രൂപ കറൻസി നോട്ടുകളുടെ 30% മാത്രമാണ് പ്രചാരത്തിലുള്ളത്, ബാക്കി 70% ബാങ്കുകളിൽ കെട്ടിക്കിടക്കുകയാണെന്നതും ഈ അവസരത്തില്‍ പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ്. എന്നാൽ, ചിലർ ആശങ്കയോടെ സ്വർണത്തിന്റെ വിലയെക്കുറിച്ച് ആളുകൾ അന്വേഷിച്ചിരുന്നതായും റാക്ക പറഞ്ഞു. സ്വർണ വിലയിലെ ഇന്നലത്തെ വർധനവിന് പ്രധാന കാരണം പരിഭ്രാന്തിയോടെ വാങ്ങൽ ഉണ്ടാകുമെന്ന അനുമാനത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനം സ്വർണത്തിന്റെ ആവശ്യകതയെയോ ഇന്ത്യൻ രൂപയുടെ മൂല്യത്തെയോ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഇന്ന് ബദൽ നിക്ഷേപ മാർഗങ്ങൾ ലഭ്യമാണെന്നും സ്വർണം വാങ്ങുന്നതിന് ഹാർഡ് കാഷ് ഉപയോഗിക്കുന്നതിന് പരിധികളുമുണ്ട്. അതിനാൽ, 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സ്വർണ്ണം/വെള്ളി വിലയെ ബാധിക്കാനോ സ്വർണ്ണത്തിന്റെ ആവശ്യകതയെ സാരമായി ബാധിക്കാനോ സാധ്യതയില്ലെന്നുമാണ് സാമ്പത്തിക വിദഗ്ധനായ ഹരീഷ് വ്യക്തമാക്കുന്നത്.
ആർബിഐയുടെ കണക്കനുസരിച്ച് 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. 2000 രൂപ നോട്ടുകൾ യുഎസ് ഡോളറിലേക്ക് മാറ്റാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തില്ലെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.
അതേസമയം, നോട്ട് അസാധുവാക്കൽ കാലത്തെ അനുഭവത്തിന് സമാനമായി, സമീപകാലത്ത് ബാങ്കുകളുടെ നിക്ഷേപ ശേഖരണം നേരിയ തോതിൽ മെച്ചപ്പെടുമെന്ന് ഐസിആർഎയിലെ ഫിനാൻഷ്യൽ സെക്ടർ റേറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് കാർത്തിക് ശ്രീനിവാസൻ പറഞ്ഞു. ഈ മെച്ചപ്പെടുത്തൽ നിക്ഷേപ നിരക്ക് വർദ്ധനയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ഹ്രസ്വകാല പലിശ നിരക്കുകളിൽ ഒരു മോഡറേഷനിലേക്ക് നയിക്കുകയും ചെയ്യും.
2000 രൂപയുടെ കറൻസി നോട്ടുകൾ കൈവശമുള്ളവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സ്വകാര്യ ബാങ്കുകളുടെയോ സഹകരണ ബാങ്കുകളുടെയോ ശാഖകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ കഴിയും. ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെയും (ബിസി) അവ കൈമാറ്റം ചെയ്യാവുന്നതാണ്. തിങ്കളാഴ്ച മുതൽ 2000 രൂപ കറൻസി നോട്ടുകൾ നിക്ഷേപിക്കാൻ ബാങ്കുകളിൽ തിരക്കൊന്നും ഇല്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications