സ്വർണ വിലയിലെ വർധനവ്; കോളടിച്ചത് ഇവർക്ക്: പണയം വെച്ചാല്‍ കൂടുതല്‍ പണം; ബാങ്കുകാർക്കും സന്തോഷം
സ്വർണ വിലയിലെ വർധനവ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. എന്നാല്‍ ബാങ്കുകള്‍, സ്വർണം പണയം വെച്ച് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവർ, നിക്ഷേപകർ എന്നിവരെ സംബന്ധിച്ച് സ്വർണവിലയിലെ ഈ വർധനവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഉയർന്ന സ്വർണ വില ഇക്കൂട്ടർക്ക് വലിയ ലാഭമാണ് നല്‍കുന്നത്.
നേരത്തെ ഒരു പവന്‍ സ്വർണം പണയം വെച്ചാല്‍ 30000 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് അത് 50000 ത്തിന് മുകളിലേക്ക് ഉയർന്നിരിക്കുന്നു. വളരെ എളുപ്പത്തില്‍ പണം ലഭ്യമാവുന്ന സ്വർണ വായ്പകളില്‍ ഉയർന്ന മൂല്യം ലഭ്യമാവുന്നു എന്നുള്ളത് സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. ആർ ബി ഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ഗോൾഡ് ലോണുകൾക്ക് 75% തുക അനുവദിക്കാവുന്നതാണ്. അതായത് 10 ഗ്രാം സ്വർണത്തിന് 96,535 വിലയുണ്ടെങ്കിൽ, 75% എല്‍ ടി വി അനുസരിച്ച് 72,401 വരെ വായ്പ ലഭിക്കും.

ഗോൾഡ് ലോണുകൾക്ക് മറ്റു വായ്പകളെ അപേക്ഷിച്ച് പലിശനിരക്ക് താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയമാണ്. ബാങ്കുകളില്‍ നിന്നും ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പയും സ്വർണ്ണപ്പണയ വായ്പയാണ്. 22 കാരറ്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള സ്വർണം മാത്രമേ വായ്പയ്ക്ക് യോഗ്യമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മറുവശത്ത് ബാങ്കുകള്‍ക്കും സ്വർണ വിലയിലെ വർധനവ് നേട്ടം നല്‍കുന്നു. ഉയർന്ന വായ്പാ തുക ബാങ്കുകൾക്ക് കൂടുതൽ പലിശ വരുമാനം ഉറപ്പാക്കുന്നു. വായ്പാ തുക വർദ്ധിക്കുമ്പോൾ പലിശയും വർദ്ധിക്കുന്നു. ഗോൾഡ് ലോണുകൾ സുരക്ഷിതമായ വായ്പകളാണ് എന്നതിനാല്‍ തന്നെ ബാങ്കുകളെ സംബന്ധിച്ച് റിസ്കും കുറവാണ്. കാരണം മറ്റേതൊരു ഈടിനേക്കാളും ഉറപ്പുള്ള ഈടാണ് സ്വർണം. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് സ്വർണം വിറ്റ് കടം വീണ്ടെടുക്കാൻ എളുപ്പമാണ്. ഇത് ബാങ്കുകളുടെ നോൺ-പെർഫോമിംഗ് ആസ്തികൾ കുറയ്ക്കുകയും ചെയ്യുന്നു.
പല ബാങ്കുകളും സ്വന്തം നിക്ഷേപമായി സ്വർണം കൈവശം വയ്ക്കുന്നു. ഉയർന്ന വില ഈ ശേഖരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയും, ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.2025 ജൂലൈ 1 മുതൽ യു.എസ് ബാങ്കുകൾ സ്വർണത്തെ ഒരു കൊളാറ്ററൽ ആസ്തിയായി ഉപയോഗിക്കാൻ തുടങ്ങുമെന്ന റിപ്പോർട്ടുകൾ, സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യവും വർദ്ധിപ്പിക്കുന്നു.
സ്വർണവില 2025-ൽ ഏകദേശം 26-31% വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്-ചൈന വ്യാപാര സംഘർഷം, ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങൾ, യു.എസ് ഡോളറിന്റെ മൂല്യത്തകർച്ച തുടങ്ങിയവ സ്വർണത്തിന്റെ 'സുരക്ഷിത ആസ്തി' എന്ന പ്രതിച്ഛായയെ ശക്തിപ്പെടുത്തി. ഇതോടെ സ്വർണത്തിലെ നിക്ഷേപവും അതുവഴി വിലയും വർധിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ വാങ്ങലും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിച്ചു. പ്രത്യേകിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നു. 2025-ൽ ആർ ബി ഐ 57.5 ടൺ സ്വർണം വാങ്ങിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു.എസ് ഫെഡറൽ റിസർവിന്റെ 4.5% പലിശനിരക്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 4.25% പലിശനിരക്ക് കുറയ്ക്കൽ എന്നിവ സ്വർണവിലയെ ഉയർത്തി. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വില വർദ്ധിക്കാനിടയാക്കി.
കേരളത്തിലെ സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഒരു പവന്‍ സ്വർണത്തിന് 400 രൂപ വർധിച്ച് ഇന്നത്തെ വില 71,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി, ഇന്നത്തെ വില 8,990 രൂപയാണ്.
ഈ മാസം 15-ന് സ്വർണവില 68,880 രൂപയിലേക്ക് ഇടിഞ്ഞിരുന്നു, ഇത് ഒരിടവേളയ്ക്ക് ശേഷം വില 70,000-ത്തിന് താഴെയെത്തിയ സന്ദർഭമായിരുന്നു. ഒറ്റയടിക്ക് 1,560 രൂപയുടെ കുറവുണ്ടായ ശേഷം, പിന്നീട് സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്.












Click it and Unblock the Notifications