സ്വർണ വിലയെ പിടിച്ചുകെട്ടാന്‍ മറുതന്ത്രം പയറ്റി സാധാരണക്കാർ: കളികള്‍ പഴയ സ്വർണത്തില്‍
വില ഉയർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് സാധാരണക്കാർ. വാങ്ങുന്നവരാകട്ടെ 22 കാരറ്റിന് പകരം മൂല്യവും വിലയും കുറഞ്ഞ 21 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങള്‍ വലിയ തോതില്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഉപഭോക്താക്കൾ പഴയ സ്വർണ്ണ ആഭരണങ്ങൾ പുതിക്കി പണിയുന്നതും മാറ്റിവാങ്ങുന്നതും വലിയ രീതിയില്‍ വർധിപ്പിച്ചിട്ടുണ്ട്.
പഴയതും പൊട്ടിയതുമായ ആഭരണങ്ങള്‍ പുതുക്കി പണിയുന്നതിനാല്‍ വലിയ തോതില്‍ ജ്വല്ലറികളിലേക്കും ആഭരണ നിർമ്മാണ കേന്ദ്രങ്ങളിലേക്കും എത്തുന്നുണ്ട്. കേരളത്തിൽ ഒട്ടുമിക്ക ജ്വല്ലറികള്‍ എല്ലാം തന്നെ സ്വർണ്ണ റീസൈക്ലിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ നിങ്ങൾക്ക് പഴയ സ്വർണ്ണം വിറ്റ് പണമോ പുതിയ ആഭരണങ്ങളോ നേടാന്‍ സാധിക്കും.

ഈ നീക്കം ജ്വല്ലറികളെ സംബന്ധിച്ച വലിയ തിരിച്ചടിയാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഇത് വിലവർധനവിനെ നേരിടാനുള്ള മികച്ചൊരു ഉപാധി കൂടിയാണ്. 'പുതിയ മോഡലിലുള്ള കമ്മലും മോതിരങ്ങളും വാങ്ങാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാൽ പുതിയ ഒരെണ്ണം വാങ്ങുകയാണെങ്കില്‍ അതിന്റെ വില താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ പഴയതും പൊട്ടിപ്പോയതുമായ ആഭരണങ്ങൾ ശേഖരിച്ച് ജ്വല്ലറികള്‍ കൊണ്ടുപോയി നല്‍കി പുതിയ മോഡലിലുള്ളവ പണിയിപ്പിക്കുന്നു. ഇതുമൂലം വലിയ ചിലവ് ഇല്ലാതെ തന്നെ പുതിയ മോഡലിലുള്ള ആഭരണം സ്വന്തമാക്കാന്‍ എനിക്ക് സാധിക്കും.' പൂനെ നിവാസിയായ ഒരു യുവതിയെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ അനുസരിച്ച്, 2024-ലെ ആദ്യ പാദത്തിൽ 350 ടൺ ആയിരുന്ന സ്വർണ്ണ റീസൈക്ലിംഗ് 2025-ന്റെ നാലാം പാദത്തിൽ 359 ടണ്ണായി ഉയർന്നു. സെൻകോ ഗോൾഡിന്റെ എംഡി & സിഇഒ സുവങ്കർ സെൻ പറയുന്നതനുസരിച്ച്, രണ്ട് വർഷം മുമ്പ് 25-30% ആയിരുന്ന എക്സ്ചേഞ്ച് വിൽപ്പന ഇപ്പോൾ 40-45% ആയി വർദ്ധിച്ചു.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. യുഎസ്-ചൈന വ്യാപാര സംഘർഷം, ട്രംപിന്റെ ടാരിഫ് നയങ്ങൾ, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. 2025-ൽ ആഗോള പണപ്പെരുപ്പം തുടരുകയാണെങ്കിൽ, നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയാനുള്ള സാധ്യത കൂടുതലാണ്. അതായത് ഈ സാഹചര്യങ്ങളില്‍ വില മുകളിലേക്ക് ഉയരും.
സ്വർണ്ണവില യുഎസ് ഡോളറുമായി വിപരീത ബന്ധത്തിലാണ്. ഡോളർ ദുർബലമാകുമ്പോൾ, സ്വർണ്ണവില ഉയരും. 2025-ൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ ശക്തമാകാം, ഇത് സ്വർണ്ണവിലയിൽ താൽക്കാലിക ഇടിവിന് കാരണമാകാം. എന്നാൽ, പലിശ നിരക്ക് കുറയ്ക്കുകയോ സാമ്പത്തിക അനിശ്ചിതത്വം വർദ്ധിക്കുകയോ ചെയ്താൽ, സ്വർണ്ണവില ഉയരും.
സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകളാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ഇന്ത്യയുടെ കാര്യം മാത്രം എടുത്ത് നോക്കിയാല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2024-ൽ 72.6 ടൺ സ്വർണ്ണമാണ് വാങ്ങിയത്. മുന്‍വർഷത്തെ അപേക്ഷിച്ച് 9 ശതമാനമാണ് വർധനവ്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും വലിയ തോതില്‍ സ്വർണ്ണ വാങ്ങുന്നുണ്ട്.
2025 അവസാനത്തോടെ സ്വർണ്ണവില ട്രോയ് ഔൺസിന് 3357-3720 രൂപയിലേക്ക് വില എത്തുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്. ഈ നിരക്കിലേക്ക് വില എത്തുകയാണെങ്കില്‍ 1 ഗ്രാമിന് ഏകദേശം 9500-10500 എന്നതിലേക്ക് വില എത്തും. ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട് പ്രകാരം സാമ്പത്തിക പ്രതിസന്ധി ശക്തമായാല്‍ വില ട്രോയ് ഔണ്‍സിന് 4500 (1 ഗ്രാമിന് 12700) ഡോളറിലേക്ക് എത്താം.












Click it and Unblock the Notifications