ഫ്രാന്‍സിസ് ആലുക്കാസ് കവര്‍ച്ച; 6 അംഗ സംഘം അറസ്റ്റില്‍, ആസൂത്രണം കേട്ടാല്‍..
കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കാഴിക്കോട് ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസിലെ ആറംഗ സംഘം പോലീസ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി പുത്തന്‍ പുരയില്‍ റഫീഖ് (42) മുന്‍ ജ്വല്ലറി ജീവനക്കാരനും കാപ്പാട് വെള്ളരിക്കുണ്ട് കാര്യം കടവത്ത് പിടി റഷീദ്(28) , കല്ലായി ചക്കുംകടവ് ചമ്മങ്ങണഅടി പറമ്പ് ലാലു എന്ന മര്‍ഷിദലി(27), മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാദ്(31) വയനാട് മുട്ടില്‍ കുഴക്കുമേത്തല്‍ ബഷീര്‍(41) കോഴിക്കോട് നല്ലളം കീഴില്ലത്ത് മുബാറക് (31) എന്നിവരാണ് അറസ്റ്റിലയാത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം, ജ്വല്ലറി ജീവനക്കാരനായ ദിജിനെ എന്‍ഫോഴ്‌സ് ജീവനക്കാരനാണെന്ന് വ്യാജേന കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടു പോയി 1.130 കിലോ സ്വര്‍ണം കവർന്നു. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനായ ദിജിന്‍ സ്വര്‍ണം ഹോള്‍മാര്‍ക്ക് ചെയ്ത് തിരികെ കൊണ്ടുവരുന്നതിനിടയിലാണ് തട്ടികൊണ്ടുപോയത്. ദിജിന്‍ സ്വര്‍ണവുമായി വരുമ്പോള്‍ പാളയത്തു വച്ച് ബഷീറും നിഷാദും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്‍ഫോഴ്‌സ് ജീവനക്കാരെന്ന് പറഞ്ഞ് ദിജിനെ ബലമായി അവരുടെ വാഹനത്തിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു.
അരമണിക്കൂറോളം നഗരത്തിലൂടെ ചുറ്റികറങ്ങിയ ശേഷം മെഡിക്കല്‍ കോളേജിന് സമീപം ദിജിനെ ഇറക്കി വിട്ട് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. റഫീഖ് സ്വര്‍ണം ഉരുക്കി ജ്വല്ലറിയില്‍ വില്‍ക്കുകയും കൂടെ ഉണ്ടായിരുന്നവര്‍ക്ക് വിഹിതം നല്‍കുകയും ചെയ്തു. പിന്നീട് മുബാറഖും റഫീഖും ഗള്‍ഫിലേക്ക് പോവുകയായിരുന്നു. പോലീസിന്റെ സൂക്ഷ്മമായ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റഫീക് റഷീദിനെ ഫോണിലൂടെ ബന്ധപ്പെട്ടതാണ് കേസിന് തുമ്പുണ്ടാക്കിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഗ്രെ നിറത്തിലുള്ള ഇന്നോവ കാര്‍ പോണ്ടിച്ചേരിയില്‍ നിന്നും വാടകയ്‌ക്കെടുത്തതാണെന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലായി.
സ്വര്‍ണം കോട്ടയം, മുംബൈ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയയാതും ഇവര്‍ പോലീസിനോട് സമ്മതിച്ചു. കവര്‍ച്ചാ സംഘ തലവനായ റഫീഖ് ഹവാല കേസില്‍ കോയമ്പത്തൂര്‍, വിയ്യൂര്‍ ജയിലുകളില്‍ അഞ്ചുവര്‍ഷം ശിക്ഷ അനുഭവിച്ച ആളാണ്. ഇതിന് വേണ്ടി സൗത്ത് അസിസ്റ്റ്സ്റ്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കസബ സി ഐ ഇ സുനില്‍ കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തില്‍ ഷാഡോ പോലീസും സൈബര്‍ സെല്ലും സഹായത്തിന് ഉണ്ടായിരുന്നു.