സ്വർണ്ണക്കടത്തിൽ പ്രതികരിച്ച് വി മുരളീധരൻ, കൈ കഴുകി രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ശ്രമം
ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. കേസിലെ പ്രതികളേയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും അടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. കേസില്‍ നിന്ന് കൈ കഴുകി രക്ഷപ്പെടാനുളള ശ്രമം ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് എന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് ദുരൂഹമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണമുണ്ടാകും. സര്‍ക്കാരിന്റെ ഭാഗമായ ഉന്നതന്റെ പങ്ക് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. നിയമലംഘനം നടത്തി പോലും കാര്യങ്ങള്‍ നീക്കാന്‍ ഐടി സെക്രട്ടറിക്ക് മുഖ്യമന്ത്രി അനുവാദം നല്‍കിയെന്നും മുരളീധരന്‍ ആരോപിച്ചു. ചീഫ് സെക്രട്ടറിയെ പോലും മറികടക്കാനുളള സ്വാധീനം സ്വപ്‌നയ്ക്കുണ്ടെന്നും സ്പീക്കറുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
സ്വപ്‌ന സുരേഷിന് സിപിഎം ഉന്നതരുമായും ബന്ധമുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു കരു മാത്രമാണ്. സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്നും യുഎഇ സര്‍ക്കാര്‍ നേരിട്ട് അയക്കുന്നത് മാത്രമേ ഡിപ്ലോമാറ്റിക് ബാഗോജ് എന്ന് പറയാനാവൂ എന്നും വി മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു. സോളാര്‍ കേസുമായി സ്വര്‍ണക്കടത്ത് കേസ് താരതമ്യ ചെയ്യുന്നതില്‍ തെറ്റില്ലെന്നും രണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് ആണെന്നും വി മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി അഴിമതിക്കാരുടെ ഒരു വലിയ സംഘമാണ് ഉളളത്. അതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി മുരളീധരന്‍ ചര്‍ച്ച നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അടിയന്തര ഇടപെടല്‍ വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.