അക്കാര്യത്തിന് വേണ്ടി സ്വപ്‌ന വിളിച്ചു, പക്ഷേ ഇടപെടില്ലെന്ന് പറഞ്ഞു- ശിവശങ്കറിന്റെ മൊഴിയെന്ന് വാർത്ത
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തുകഴിഞ്ഞു. കസ്റ്റംസ് ഒരു തവണയും എന്‍ഐഎ രണ്ട് തവണയും ചോദ്യം ചെയ്തു. ശിവശങ്കര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന രീതിയില്‍ ആയിരുന്നു മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ്. എന്‍ഐഎയ്ക്ക് ശിവശങ്കര്‍ നല്‍കിയ മൊഴി എന്ന മട്ടിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാതൃഭൂമിയിലാണ് വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്വപ്‌ന വിളിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ നിര്‍ണായക മൊഴി നല്‍കി എന്നാണ് മാതൃഭൂമി വാര്‍ത്ത. വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് വിട്ടുകിട്ടാന്‍ സഹായം തേടി സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നു എന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വാര്‍ത്ത.

ഇടപെടില്ലെന്ന് പറഞ്ഞു
ബാഗേജിന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നാണ് സ്വപ്‌നയ്ക്ക് നല്‍കി മറുപടി എന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ. കോണ്‍സുലേറ്റിന്റെ വിഷയം ആയതിനാല്‍ ഇടപെടില്ല എന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നും മൊഴിയില്‍ ഉണ്ടെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്തായാലും എന്‍ഐഎ ഇത്തരം ഒരു മൊഴിയെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തെളിവുകള്‍?
സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ എന്തെങ്കിലും തെളിവുള്ളതായി അന്വേഷണ ഏജന്‍സികള്‍ ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശിവശങ്കര്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ ഒരു നിയമവഴികളും തേടിയിട്ടും ഇല്ല. എന്നാല്‍ പല മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ ൃ, ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ ഇടയുണ്ട് എന്നായിരുന്നു. എന്‍ഐഎ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചതോടെയാണ് ഇത്തരം വാര്‍ത്തകള്‍ അപ്രത്യക്ഷമായത്.

വിവാദമായ മറ്റൊരു വാര്‍ത്ത
ഇതിനിടെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു വാര്‍ത്തയും വിവാദമായിരുന്നു. ' ശിവശങ്കര്‍ കസ്റ്റംസിനെ വിളിക്കാതിരുന്നതിന്റെ കാരണം തേടി എന്‍ഐഎ' എന്നതായിരുന്നു തലക്കെട്ട്. ബാഗേജ് വിട്ടുകിട്ടുന്നതിനായി ശിവശങ്കര്‍, കസ്റ്റംസിനെ വിളിച്ചു എന്ന മട്ടിലായിരുന്നു അതിന് മുമ്പ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചില ബിജെപി, കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം ആക്ഷേപം ആദ്യം ഉന്നയിച്ചത്.

കോണ്‍സുല്‍ ജനറലും അറ്റാഷെയും
സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ പുതിയ തലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷേയ്ക്കും ഇതില്‍ പങ്കുണ്ട് എന്നാണ് പിടിയിലായ സ്വപ്‌നയും സന്ദീപ് നായരും മൊഴി നല്‍കിയിട്ടുള്ളത്. കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയാണ് എന്‍ഐഎ ഇപ്പോള്‍.












Click it and Unblock the Notifications