കെഎസ്ആർടിസി ഡിപ്പോകൾ ലാഭത്തിൽ, വകുപ്പുതല റിപ്പോർട്ട് പുറത്ത്, ഇത് ഗണേഷ് കുമാർ എഫക്റ്റോ?
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകൾ പ്രവർത്തന ലാഭം കൈവരിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ ആനവണ്ടി ആരാധകർക്ക് ആഹ്‌ളാദം പകരുന്ന വാർത്ത പുറത്തുവിട്ടത് കെഎസ്ആർടിസി തന്നെയാണ്. 4.6 ശതമാനം പ്രവർത്തന ലാഭം കൈവരിച്ചുവെന്നാണ് വകുപ്പ് തല റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവും പ്രധാന കാര്യമെന്തെന്നാൽ ടിക്കറ്റ് വരുമാനം മാത്രം കണക്കാക്കിയ ശേഷമുള്ളതാണ് ഈ കണക്കുകൾ എന്നതാണ്. ജൂലായ്‌മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലുള്ള പ്രവർത്തനലാഭമാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റേതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം ഇനിയും വർധിക്കാനാണ് സാധ്യത.

നിലവിൽ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണമേഖലയാണ് ലാഭക്കണക്കിൽ മുൻപന്തിയിൽ നിൽക്കുന്നത്. 7.6 ശതമാനം അഥവാ 2.67 കോടി രൂപയാണ് ദക്ഷിണമേഖലയുടെ ലാഭമായി കണക്കാക്കുന്നത്. മധ്യമേഖല 2.6 ശതമാനം (0.76 കോടി രൂപ), ഉത്തരമേഖല 2.7 ശതമാനം (0.63 കോടി രൂപ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.
നിലവിൽ 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്‌ടത്തിലുമാണുള്ളത്. 19 യൂണിറ്റുകൾ നഷ്‌ടത്തിൽ നിന്ന് ലാഭത്തിലേക്കെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്‌ടത്തിലായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പ്രവർത്തനം മെച്ചപ്പെടുത്തി പതിനെട്ടോളം യൂണിറ്റുകൾ നഷ്‌ടം കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്.
ഗണേഷ് കുമാറിന്റെ വരവ് ഗുണം ചെയ്‌തോ?
ഗതാഗത മന്ത്രിയായി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ടെന്നാണ് പൊതുവേയുളള വിലയിരുത്തൽ. കൂടുതൽ തൊഴിലാളി സൗഹൃദമാക്കി കൊണ്ട് തന്നെ പ്രവർത്തനം മെച്ചപ്പെടുത്താനും, കാര്യക്ഷമാക്കാനുമാണ് ഗണേഷിന്റെ നിർദ്ദേശം.
മദ്യപിച്ച് വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്ക് എതിരെ ഉൾപ്പെടെ കർശന നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പുറമേ അധികം ആളുകൾ ഇല്ലാത്ത റൂട്ടുകൾ വെട്ടിച്ചുരുക്കി സർവീസ് ലാഭം കൂട്ടാനും മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പുറമേ മറ്റ് ചില നിർണായക പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ വരവിന് പിന്നാലെ നടപ്പാക്കിയിരുന്നു.
അടുത്തിടെ മന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കിയ ശേഷം തിരുവനന്തപുരം വികാസ് ഭവൻ യൂണിറ്റ് സർവകാല റെക്കോർഡ് വരുമാനത്തിലേക്ക് കടന്നിരുന്നു. കേവലം പതിനാല് ഇലക്ട്രിക് ബസ് സർവീസുകൾ കൊണ്ടാണ് ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് യൂണിറ്റ് ഉണ്ടാക്കിയത്. വരുമാനം കുറഞ്ഞ സർവീസുകൾ പുനക്രമീകരിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശമാണ് അവർക്ക് തുണയായത്.












Click it and Unblock the Notifications