മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് എംടി രമേശ്
കോഴിക്കോട്: ലിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയി മരണപ്പെട്ട സേവാഭാരതി പ്രവർത്തകനാണ് ലിനു. ലിനുവിന്റെ അമ്മയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംടി രമേശ്.
എല്ലാം നഷ്ടപെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വെച്ച് നൽകും; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി!
കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. എന്നാൽ തിരികെ വന്നപ്പഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്.
തുടർന്ന് പ്രദേശത്ത് അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബാഗംങ്ങൾക്ക് സർക്കാർ നൽകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ സാധനങ്ങൾ നൽകിയ നൗഷാദിനെ സോഷ്യൽ മീഡിയ വാഴ്ത്തിപ്പാടുമ്പോൾ രക്ഷാപ്രവർത്തനത്തിനിടയിൽ മരണമടഞ്ഞ ലിനുവിനെ കുറിച്ച് ഒന്നും സംസാരിക്കുന്നിലലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.