കേരളത്തിന് വലിയ ആശ്വാസം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയില്‍ കുറവ് മതിയെന്ന് മേല്‍നോട്ട സമിതി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 137 അടിയില്‍ കുറവ് മതിയെന്ന് മേല്‍നോട്ട സമിതി. തീരുമാനം ഇന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയെ അറിയിക്കും. ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കാനിരിക്കേയാണ് മേല്‍നോട്ട സമിതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടാവുന്നത്. കേരളത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ നീക്കമാണ് ഇത്.
Recommended Video
മേല്‍നോട്ട സമിതിയോട് വിഷയത്തില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തി ബാക്കിവെള്ളം തമിഴ്നാട് കൊണ്ടുപോവണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്ന നിലപാട് തമിഴ്നാടും സ്വീകരിച്ചു. രണ്ട് സംസ്ഥാനങ്ങളുടേയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് മേല്‍നോട്ട സമിതി തങ്ങളുടെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കുന്നത്.
2017 ആവർത്തിക്കരുത്..ഗോവയിൽ അവസാന നിമിഷം തന്ത്രം മാറ്റി കോൺഗ്രസ്.. ചർച്ച തുടങ്ങി
കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നത് അടക്കമുള്ള കാര്യങ്ങള്‍ കൂടി മേല്‍നോട്ട സമിതി പരിഗണിച്ചെന്നാണ് സൂചന. 137 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയരുന്ന് അപകടരമാമെന്ന കേരളത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പൂര്‍ണ്ണമായും അംഗീകരിച്ചു. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചേക്കും.
കേരളം പറഞ്ഞ കാര്യം വസ്തുതാപരമാണെന്ന് മേല്‍നോട്ട സമിതിക്ക് ബോധ്യപ്പെട്ടുവെന്നതില്‍ വലിയ സംതൃപ്തിയുണ്ടെന്നായിരുന്നു വാര്‍ത്ത അറിഞ്ഞയുടനേയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. കേരളം ആവശ്യപ്പെട്ടത് ജലനിരപ്പ് 137 ല്‍ നിലനിര്‍ത്തണം എന്ന് തന്നെയാണ്. ഈ ആവശ്യം അംഗീകരിച്ച മേല്‍നോട്ട സമിതി അത് സുപ്രീംകോടതിയെ അറിയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ പ്രളയ സമയത്തുണ്ടായ ജലനിരപ്പ് നമ്മള്‍ കാണുകയുണ്ടായി. അതെല്ലാം നമ്മള്‍ വളരെ ഗൗരവപൂര്‍ണ്ണമായി മേല്‍നോട്ട സമിതിയുടെ മുന്നില്‍ നിരത്തി. 2006, 2014 വര്‍ഷങ്ങളിലാണ് സുപ്രീംകോടതിയുടെ തീരുമാനം അനുസരിച്ച് 142 അടിവരെ ജലനിരപ്പ് ആവാമെന്ന ഒരു സാഹചര്യം ഉണ്ടായത്. എന്നാല്‍ 2018 ല്‍ ഉണ്ടായ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുകൊണ്ടാണ് 139 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദേശം 2019 ല്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവുന്നത്.
മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലെ പുതിയ ഡാം ഉണ്ടാകണമെന്ന നമ്മുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നും റോഷി അഗസ്റ്റിന്‍ പറയുന്നു. പുതിയ സാഹചര്യം തമിഴ്നാട് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുമെന്നും അതിനെ അനുഭാവ പൂര്‍വ്വം കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 1959 മുതല്‍ ഏതാണ് 14 തവണ മുല്ലപ്പെരിയാര്‍ ഡാം തുറന്ന് വിടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തീർത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുയർത്തി ജനങ്ങളിൽ അനാവശ്യമായ ആശങ്ക പടർത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്നുമുണ്ടാകുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി ഭീതി സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം,മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. ഇന്നലെ രാവിലെ അഞ്ചു മണിക്കാണ് ജലനിരപ്പ് 137.60 അടിയിലെത്തിയത്.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം