തിങ്കളാഴ്ച മുതൽ ചിക്കനില്ല,ചൊവ്വാഴ്ച മുതൽ മറ്റു കടകളുമില്ല,പെട്രോൾപമ്പുകളും അടഞ്ഞുകിടക്കും!ജനം വലയും
ചൊവ്വാഴ്ച മുതൽ കടകളടച്ച് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയത് ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ജിഎസ്ടി നടപ്പിലാക്കിയതിന്റെ മറവിൽ രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടതോടെയാണ് വ്യാപാരികളും കടുത്ത നിലപാടിലേക്ക് കടന്നത്.
ദുബായില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍, ഭര്‍ത്താവ് കൊന്നതോ.. അതോ??
ആദ്യം കോഴിയിറച്ചി വ്യാപാരികളാണ് സമരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശം തള്ളിയ വ്യാപാരികൾ കഴിഞ്ഞ ദിവസം ധനമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. കിലോയ്ക്ക് 100 രൂപയെങ്കിലും അടിസ്ഥാന വിലയാക്കി നിശ്ചയിക്കണമെന്നായിരുന്നു കോഴി വ്യാപാരികളുടെ ആവശ്യം.
ഈ ആവശ്യം മന്ത്രി തള്ളിയതോടെ കോഴി വ്യാപാരികൾ സമരം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി മന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ അവരും സമരം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ കടകളടച്ച് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. നേരത്തെ, ചൊവ്വാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പമ്പുടമകളും പ്രഖ്യാപിച്ചിരുന്നു.
കുടുങ്ങിയത് ജനങ്ങൾ...
തിങ്കളാഴ്ച മുതൽ കോഴിക്കടകളും, ചൊവ്വാഴ്ച മുതൽ മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതോടെ ജനങ്ങൾ നെട്ടോട്ടമോടുമെന്ന് തീർച്ചയാണ്. കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെ പലരും അവശ്യ സാധനങ്ങൾ അധികം വാങ്ങിവെയ്ക്കാനും ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ചിക്കനില്ല...
ചിക്കൻ വിഭവങ്ങളോട് തത്ക്കാലം വിട പറയുകയല്ലാതെ വേറെ വഴിയില്ല. സർക്കാർ തീരുമാനപ്രകാരം 87 രൂപയ്ക്ക് ഒരു കിലോ കോഴിയിറച്ചി വിൽക്കാനാകില്ലെന്ന് പ്രഖ്യാപിച്ച കോഴി വ്യാപാരികൾ തിങ്കളാഴ്ച മുതൽ കടകൾ അടച്ചിടുന്നതോടെ കോഴിയിറച്ചി ലഭ്യത കുറയും.
100 രൂപയാക്കണമെന്ന്...
കോഴിയിറച്ചിയുടെ അടിസ്ഥാനവില 100 രൂപയെങ്കിലുമാക്കണമെന്നാണ് കോഴി വ്യാപാരികളുടെ ആവശ്യം. എന്നാൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടർന്നാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങിയത്. ഓൾ കേരള പൗൾട്രി ഫെഡറേഷൻ, പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി, ഓൾ കേരള പൗൾട്രി റീട്ടെയിൽ സെല്ലേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി...
ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ധനമന്ത്രി തോമസ് ഐസക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി കഴിഞ്ഞ ദിവസം നടത്തിയ പരാജയപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജന്‍ അപ്‌സര, വി. സബില്‍രാജ്, ജേക്കബ് ജോണ്‍ എന്നിവരാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
ചൊവ്വാഴ്ച മുതൽ കടയടപ്പ്....
മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ കടകൾ അടച്ച് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ മിക്ക ചെറുകിട കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഗ്രാമപ്രദേശങ്ങളിൽ ഇത് ദുരിതം ഇരട്ടിപ്പിക്കുമെന്നും തീർച്ചയാണ്.
ഭീഷണിക്ക് വഴങ്ങില്ലെന്ന് മന്ത്രി...
വ്യാപാരികളോട് കടയടപ്പ് സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട മന്ത്രി തോമസ് ഐസക്ക്, വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്നും എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നും പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമയം നൽകും. അതേസമയം, ഒരുകാരണവശാലും എംആർപിയിൽ കൂടുതൽ ഈടാക്കിയുള്ള വിൽപ്പന അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച പെട്രോൾ പമ്പുകളുമില്ല...
ജൂലായ് 11 ചൊവ്വാഴ്ച സംസ്ഥാനത്തെ പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കും. ദിവസേനയുള്ള വിലമാറ്റത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പമ്പുടമകളുടെ സമരം. പെട്രോളിയം ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.