മൂന്ന് ആശുപത്രികൾ മടക്കി അയച്ചു, കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു, വൻ പ്രതിഷേധം
Recommended Video
കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടതായി ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജ്, ജില്ലയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എച്ച് വണ്‍ എന്‍ വണ്‍ രോഗിയായ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ആണ് ചികിത്സ കിട്ടാതെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ചികിത്സിക്കാതെ മടക്കി അയച്ചു എന്നാണ് ആരോപണം.
മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഇല്ലാത്തത് കൊണ്ടാണ് മടക്കി അയച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ കോളേജില്‍ നിന്ന് തിരിച്ച് അയച്ചതോടെ ജേക്കബ് തോമസിനേയും കൊണ്ട് ബന്ധുക്കള്‍ കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചെന്നു.

എന്നാല്‍ രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കാരിത്താസ്, മാതാ ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം. വെന്റിലേറ്റര്‍ സൗകര്യമില്ലെന്നും ബെഡ് ഇല്ല എന്നും പറഞ്ഞാണ് ഈ ആശുപത്രികളിലും ചികിത്സ നിഷേധിച്ചത് എന്നാണ് ആക്ഷേപം. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പ്രാഥമിക ശുശ്രൂഷ പോലും രോഗിക്ക് ലഭിച്ചില്ല. തുടര്‍ന്ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജേക്കബിന്റെ ബന്ധുക്കളുടെ തീരുമാനം. ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിവാദത്തില്‍ ആയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്‍് കോളേജിന് എതിരെ ചികിത്സാ നിഷേധം എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications