ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കാനാവില്ല.. അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി
കോഴിക്കോട്: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണം എന്നാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. മതപരിവര്‍ത്തനത്തിന് ശേഷമുള്ള വിവാഹം സംബന്ധിച്ച കേസില്‍ ഹാദിയ ഈ വരുന്ന 27ന് സുപ്രീം കോടതിയില്‍ ഹാജരാകുന്നുണ്ട്. തുറന്ന കോടതിയിലാണ് ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് നേരത്തെ അശോകന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഈ ആവശ്യം ഉന്നയിച്ച് അശോകൻ വീണ്ടും കോടതിയെ സമീപിച്ചത്. ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയേയും, മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളേയും വിളിച്ച് വരുത്തണം എന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. .

ഹാദിയ കേസുമായി ബന്ധപ്പെട്ട് സൈനബയെ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്ന നിലപാടില്‍ സൈനബ ഉറച്ച് നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാദിയ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദ ബന്ധവും അടക്കമുള്ള ആരോപണങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുള്ളതായി അശോകന്‍ ആരോപിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം അന്വേഷിക്കണം എന്ന അശോകന്റെ ഹര്‍ജിയും 27ന് കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications