ഹാദിയ അശോകനുമായി സംസാരിച്ചു; കുഞ്ഞപ്പാ, നേരത്തെ എത്തിയോ? ഇനിയും ഫോണ്‍ വിളിക്കും
സേലത്തെത്തിയ ശേഷമുള്ള ആദ്യദിനമായ ബുധനാഴ്ച തന്നെ ഹാദിയ കോളേജില്‍ വന്നു. പ്രിന്‍സിപ്പലിനെും സഹപാഠികളെയും കണ്ടു. ഹാദിയയുടെ പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
Recommended Video

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസ് സുപ്രീംകോടതിയിലെത്തുകയും രാജ്യം ഒട്ടുക്കും ചര്‍ച്ചയാകുകയും ചെയ്തു. ഇന്ന് ഭിന്നതയുടെയും വര്‍ഗീയത വളര്‍ത്തലിന്റെയും ഉപകരണമായി ഈ സംഭവം ചിലര്‍ ഉപയോഗിക്കുന്നതിനിടെ ഹാദിയയും അച്ഛനും ടെലഫോണില്‍ സംസാരിച്ചു. വളരെ സ്‌നേഹത്തോടെയാണ് ഇരുവരും അല്‍പ്പനേരമാണെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ചത്.
മാതാപിതാക്കളുമായി സംസാരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അവരുമായി സംസാരിച്ചുവെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. അശോകനും ഇക്കാര്യം സ്ഥിരീകരിച്ചു. സേലത്ത് എത്തിയ ഉടനെയാണ് ഹാദിയയെ അശോകന്‍ വിളിച്ചത്. എന്താണ് സംസാരിച്ചതെന്നും കോട്ടയത്തെയും സേലത്തെയും സുരക്ഷാ നടപടികള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇങ്ങനെ...

വനിതാ സിഐയുടെ മൊബൈല്‍
കേരളത്തില്‍ നിന്നു പോയിട്ടുള്ള വനിതാ സിഐയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഹാദിയയുമായി അച്ഛന്‍ സംസാരിച്ചത്. എന്നാല്‍ പോലീസുകാര്‍ ഇന്ന് കോട്ടയത്തേക്ക് മടങ്ങി. ഇനി ഹാദിയയുമായി ബന്ധപ്പെടാന്‍ എന്ത് ചെയ്യുമെന്നാണ് അവരുടെ വീട്ടുകാരുടെ ആലോചന.

സംസാരിച്ചത് ഇങ്ങനെ
കുഞ്ഞപ്പാ, മോള് നേരത്തെ എത്തിയോ എന്നാണ് അശോകന്‍ ഹാദിയയോട് ചോദിച്ചത്. എത്തി അച്ചായി എന്ന് മറുപടി പറയുകയും ചെയ്തു ഹാദിയ. ഭക്ഷണം കഴിച്ചോ? കൂട്ടുകാരികളെയൊക്കെ കിട്ടിയോ എന്നീ കാര്യങ്ങളും ചോദിച്ചു. കഴിക്കാന്‍ തുടങ്ങുവാ, പരിചയപ്പെട്ട് വരുന്നേയുള്ളൂ എന്നും ഹാദിയ മറുപടി നല്‍കി.

പ്രിന്‍സിപ്പാളിനെ വിളിക്കും
ഇന്ന് വൈകുന്നേരം കോളേജ് പ്രിന്‍സിപ്പാളിനെ വിളിക്കാനാണ് അശോകന്റെ തീരുമാനം. ഹോസ്റ്റല്‍ വാര്‍ഡന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയാല്‍ നേരിട്ട് ഹാദിയയുമായി ഇനിയും സംസാരിക്കാമെന്നും അവരുടെ വീട്ടുകാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഹാദിയ ആറ് മാസം വീട്ടില്‍ കഴിഞ്ഞപ്പോള്‍ തനിക്ക് നേരിട്ട പ്രതിസന്ധികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും രക്ഷിതാക്കളോട് സംസാരിക്കില്ല എന്ന് പറഞ്ഞില്ല.

വൈക്കത്തെ സുരക്ഷ
ഹാദിയ പോയതോടെ വൈക്കത്തെ വീട്ടിനുണ്ടായിരുന്ന സുരക്ഷ ഇപ്പോള്‍ പോലീസ് കുറച്ചു. നേരത്തെ വീട്ടിനകത്ത് എപ്പോഴും രണ്ട് വനിതാ പോലീസുകാരുണ്ടാകുമായിരുന്നു. പുറത്ത് വീട്ടുവളപ്പില്‍ ടെന്റ് കെട്ടിയും പോലീസുകാര്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരില്ല. പക്ഷേ പുറത്ത് പോലീസ് ജീപ്പ് ഇന്നുമുണ്ടായിരുന്നു.

സേലത്തെ അവസ്ഥ
കേസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുംവരെ പോലീസുകാര്‍ വീടിന്റെ ചുറ്റുവട്ടത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഹാദിയ പഠിക്കുന്ന സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ തമിഴ്‌നാട് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഷെഫിന് ഹാദിയയെ കാണാം
എന്നാല്‍ തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ അനുവദിക്കില്ലെന്നായിരുന്നു കോളേജ് അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എന്നാല്‍ കോളേജില്‍ അനുമതി നല്‍കുമെന്ന് അവര്‍ പിന്നീട് തിരുത്തി.

പൂര്‍ണ സ്വാതന്ത്ര്യം
സേലത്തെത്തിയ ശേഷമുള്ള ആദ്യദിനമായ ബുധനാഴ്ച തന്നെ ഹാദിയ കോളേജില്‍ വന്നു. പ്രിന്‍സിപ്പലിനെും സഹപാഠികളെയും കണ്ടു. ഹാദിയയുടെ പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്നും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നുമാണ് ഹാദിയ പ്രതികരിച്ചത്.

മാനസിക രോഗിയാക്കി ചിത്രീകരിച്ചതില്‍ വിഷമം
താന്‍ ഇഷ്ടപ്പെടുന്നവരെ കാണാന്‍ തനിക്ക് അനുമതിയുണ്ടാകണം. കോടതി അനുവദിച്ച സ്വാതന്ത്ര്യം തടവറയാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ആറ് മാസത്തോളം പുറത്തിറങ്ങാന്‍ സാധിക്കാതെയാണ് താന്‍ കഴിഞ്ഞത്. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ച വീട്ടുകാരുടെ നടപടിയില്‍ വേദനയുണ്ടെന്നും ഹാദിയ പറഞ്ഞു.

കോളേജ് അധികൃതര്‍ പറഞ്ഞത്
കോളേജ് പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ അനുവദിക്കുമെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. അവര്‍ ഇക്കാര്യം നിമയവിദഗ്ധരുമായും പോലീസുമായും സംസാരിച്ചു. ഹൗസ് സര്‍ജന്‍സിക്ക് പുനപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹാദിയ നല്‍കിയ അപേക്ഷ കോളേജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്.

ഹോസ്റ്റലില്‍ പ്രവേശിപ്പിക്കില്ല
പോലീസ് സാന്നിധ്യത്തിലാകും ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കുക. അതേസമയം, ഹോസ്റ്റലില്‍ ഷെഫിനെ പ്രവേശിപ്പിക്കില്ല. അവിടെ നിലവിലുള്ള ചട്ടം അത്തരത്തിലാണ്. അവിവാഹിതരായ പെണ്‍കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. മാതാപിതാക്കള്‍ക്ക് മാത്രമാണ് അവിടെ പുറത്തുനിന്ന് പ്രവേശന അനുമതിയുള്ളത്.












Click it and Unblock the Notifications