കെഎം ഷാജിക്ക് വൻ കുരുക്ക്, വിജിലൻസ് റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് അരക്കോടി
കണ്ണൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത് വിജിലന്‍സ്. കണ്ണൂര്‍ അഴീക്കോട് ചാലാടുളള കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ആണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. രാവിലെ മുതല്‍ 11 മണിക്കൂറോളമായി വിജിലന്‍സ് സംഘം കെഎം ഷാജിയുടെ വീടുകളില്‍ പരിശോധന നടത്തുകയാണ്. കണ്ണൂരിലേയും കോഴിക്കോട്ടെയും വീടുകള്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നുണ്ട്.
വിജിലന്‍സ് കോഴിക്കോട് യൂണിറ്റിലെ എസ്പി ശശിധരന്റെ നേതൃത്വത്തിലുളള സംഘമാണ് കെഎം ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ പരിശോധന നടത്തുന്നത്. രാവിലെ 7.30ന് ആണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടിലാണ് കെഎം ഷാജി ഉളളത്.
കോഴിക്കോടുളള കെഎം ഷാജിയുടെ വീട് സംബന്ധിച്ച് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വീട് ഏകദേശം ഒന്നരക്കോടിക്ക് മുകളില്‍ വില വരുന്നതാണ് എന്ന് കോഴിക്കോട് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. കോര്‍പറേഷന്‍ നല്‍കിയ പ്ലാനിന് പുറത്തേക്ക് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ അടയ്ക്കാന്‍ കെഎം ഷാജിക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Recommended Video
2012 മുതല്‍ 2020 വരെയുളള കാലയളവില്‍ കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 166 ശതമാനം വര്‍ധനവ് ഇക്കാലത്ത് കെഎം ഷാജിയുടെ സ്വത്തിലുണ്ടായതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകനായ എംആര്‍ ഹരീഷ് ആണ് കെഎം ഷാജിക്കെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രിയാണ് കെഎം ഷാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.