'ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു...' പിണറായിക്ക് നടൻ ഹരീഷ് പേരടിയുടെ തുറന്ന കത്ത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടൻ ഹരീഷ് പേരടി. നാടക രംഗത്തോടുളള അവഗണനയ്ക്ക് എതിരെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി. കൊവിഡ് കാലത്തും നാടക മേഖലയ്ക്ക് വേണ്ടി ഹരീഷ് പേരടി ശക്തമായി ശബ്ദം ഉയർത്തിയിരുന്നു.
നാടക അക്കാദമിക്ക് രൂപം കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരീഷ് പേരടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. അതിന് നൂറ് കോടിയും ആയിരം കോടിയും വേണ്ടതില്ലെന്ന് ഹരീഷ് പേരടി കത്തിൽ പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: '' പിണറായി സഖാവിന് ഒരു തുറന്ന കത്ത്..... നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നൽകാൻ ... കമ്മ്യൂണിസം അഥവാ മാർക്സിസം കേരളത്തിൽ പടരാൻ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂർവികർ വഹിച്ച പങ്കെന്താണെന്നുള്ളത് കേരളത്തിന്റെ ചരിത്രമാണ്... ഇപ്പോഴും പാർട്ടിയും സർക്കാറും ഒറ്റപെടുമ്പോൾ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99 % വും..

എന്നിട്ടും ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ അടിസ്ഥാനവർഗ്ഗമായ ഞങ്ങളോട് എന്തിനാണ് ഈ അവഗണന?.. എന്റെ പ്രിയപ്പെട്ട പിണറായി സഖാവേ.. ഈ നാടകകൂട്ടത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന അപേക്ഷയാണിത്... ഇനി ഇങ്ങിനെയൊന്ന് ഉണ്ടാവില്ല... പരിഗണിക്കുക... നാടകത്തിനു വേണ്ടി മാത്രം ജീവിച്ച് ഒന്നും സമ്പാദിക്കാതെ മരിച്ചുപോയ എന്റെ നാടക സഖാക്കൾക്കു വേണ്ടി..
'ലക്ഷങ്ങളോ കോടികളോ അല്ല, വളരെ തുച്ഛമായ തുക', ഇഡി ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി

ഇപ്പോഴും രോഗം വന്ന് മൂർച്ഛിച്ചിട്ടും നാടകത്തിനു വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി.. ഞങ്ങളുടെ സ്വപ്നമായ നാടക അക്കാദമി വന്നേ പറ്റു... നമ്മുടെ സിനിമയെക്കാൾ 20 പത് വർഷം മുന്നിൽ ഓടുന്നതാണ് നമ്മുടെ നാടകങ്ങൾ.. പക്ഷെ നമ്മുടെ കെ.റെയിൽ പോലെ ഓടാൻ ട്രാക്കുകളില്ലാ എന്ന് മാത്രം... പുതുമയുള്ളതാണ് എന്ന് പറഞ്ഞ് എന്റെ മുന്നിലെ എത്തുന്ന സിനിമാ കഥകളും കഥാപാത്രങ്ങളും കേൾക്കുമ്പോൾ ഉള്ളിൽ എനിക്ക് ചിരി വരും...

ഇതൊക്കെ നാടകത്തിൽ പയറ്റിയതുകൊണ്ട് ആ കഥാപാത്രങ്ങളും അവരുടെ കഥാപരിസരവും എന്നെ സംബന്ധിച്ചിടത്തോളം പഴയതു തന്നെയാണ്... അരങ്ങ് ഒഴിയുമ്പോൾ നിങ്ങളെന്ത് നേടി എന്ന് ഒരു ചോദ്യം എനിക്കു നേരെ ഉയർന്നാൽ.. ജനം തിളച്ച് മറിയുന്ന ഒരു നാടക ശാലയെങ്കിലും എനിക്ക് ചൂണ്ടി കാണിച്ച് കൊടുക്കാൻ പറ്റണം... നാടക അക്കാദമി വേണം... ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു... ലാൽസലാം..''