കെടി ജലീലിന് പിന്നാലെ ഷംസീറും, ഭാര്യയുടെ നിയമനത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ വെള്ളം കുടിക്കുന്നതിനിടെ സിപിഎമ്മിന്റെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം അനനധികൃതമെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാറടിസ്ഥാനത്തിലുളള അസി. പ്രൊഫസര്‍ നിയമനമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്.
റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വന്ന ഡോ. എംപി ബിന്ദുവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഷംസീറിന്റെ ഭാര്യയെ അസി.പ്രൊഫസര്‍ സ്ഥാനത്തേക്ക് നിയമിച്ചത് എന്നാണ് ഡോ. എംപി ബിന്ദു ഹര്‍ജിയില്‍ ആരോപിച്ചത്.
കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ സ്ഥാനത്തേക്കുളള നിയമനത്തിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത് ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിക്കുന്നു എന്നായിരുന്നു. എന്നാല്‍ പിന്നീട് ഈ വിഞ്ജാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഒബിസി മുസ്ലീം എന്നാക്കിയെന്നുമാണ് ബിന്ദു പരാതിപ്പെട്ടത്. ബിന്ദുവിന്റെ ആരോപണം ശരിയെന്ന് കണ്ടെത്തിയ കോടതി നിയമനം റദ്ദാക്കുന്നതിനൊപ്പം റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയ ബിന്ദുവിനെ തല്‍സ്ഥാനത്ത് നിയമിക്കാനും ഉത്തരവിട്ടു.
ബന്ധു നിയമന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉയരുന്ന ബന്ധു നിയമന ആരോപണങ്ങള്‍ ഇടത് മുന്നണിക്ക് വലിയ നാണക്കേടായി മാറുകയാണ്. മന്ത്രി കെടി ജലീല്‍ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിക്കുന്നതിന് വേണ്ടി യോഗ്യത വിജ്ഞാപനം തിരുത്തി എന്ന ആരോപണം നേരിട്ട് കൊണ്ടിരിക്കുകയാണ്.