കൊറോണ വൈറസ്; ചൈനയിൽ നിന്ന് എത്തിയവർ സ്വമേധയാ ചികിത്സ തേടണം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി!
തൃശൂർ: ചൈനയിൽ നിന്ന് എത്തിയവർ സ്വമേധയാ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തുടരണം. ഇത്തരത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ജീവിത പ്രയാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ധാരാളം വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എല്ലായിടത്തും സേനവനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ചൈനയില്‍നിന്ന് തിരിച്ചെത്തിയ ചിലര്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ഇപ്പോഴും അവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയിട്ടില്ല.
ഇത്തരക്കാർ എത്രയും വേഗം സ്വമേധയാ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.
അതേസമയം നിലവില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 213 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്.