600 കോടിയുടെ തട്ടിപ്പ്: ബിജെപിയുടെ ഹെലികോപ്റ്റർ സഹോദരന്മാർ അറസ്റ്റിൽ,
ചെന്നൈ: പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ധാനം നൽകി 600 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബിജെപി നേതാക്കൾ അറസ്റ്റിൽ. തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിൽ താമസിച്ചിരുന്ന എം ആർ ഗണേഷ്, എം ആർ സ്വാമിനാഥൻ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പുതുക്കോട്ടയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി വ്യാപാരി സംഘടനാ വിഭാഗം ഭാരവാഹികളാണ് അറസ്റ്റിലായ ഇരുവരും.
ജാഫറുള്ള- ഫൈറോസ്ബാനു ദമ്പതികൾ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് പിന്നാലെ നിരവധി പേർ ഇരുവർക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ഇവരുടെ സ്ഥാപനങ്ങളിലും വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയായിരുന്നു. ഇവർക്ക് 12 ആഡംബര കാറുകളും പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിനിടെ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ കമ്പനി മാനേജരായ ശ്രീകാന്ത്, ഗണേഷിന്റെ ഭാര്യ എന്നിവരടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.

തിരുവാരൂർ സ്വദേശികളായ ഗണേഷും സ്വാമിനാഥും ആറ് വർഷം മുമ്പാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്. തുടക്കത്തിൽ ഡയറി ഫാം സ്ഥാപിച്ച് പാൽ വ്യാപാരം ആരംഭിച്ചിരുന്നു. പിന്നീടാണ് വിക്ടറി ഫിനാൻസ് എന്ന പേരിഷ ധനകാര്യ സ്ഥാപനവും തുടങ്ങിയിരുന്നു. 2019 അർജുൻ ഏവിയേഷൻസ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന പേരിൽ എയർലൈനും ആരംഭിച്ചിരുന്നു. 2019ൽ ഗണേഷ് തന്റെ മകന്റെ ജന്മദിനത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തഞ്ചാവൂർ നോർത്ത് ജില്ലാ ബിജെപി വ്യാപാരി വിഭാഗം പ്രസിഡന്റായി എം ആർ ഗണേഷിനെ തിരഞ്ഞെടുത്തിരുന്നു. ഇരുവർക്കുമെതിരെ കുംഭകോണത്തും പോലീസിൽ പരാതി ലഭിച്ചിരുന്നു. 20201 ജനുവരി 27ന് 2.25 ലക്ഷം രൂപ നിക്ഷേപിച്ച പാർവ്വതിയാണ് പരാതിക്കാരിൽ ഒരാൾ.
ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇരുവരും പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ധാനം നൽകിയെന്നും തട്ടിപ്പിനിരയായവർ പറയുന്നു. ആദ്യഘട്ടത്തിൽ കൃത്യമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെങ്കിലും പിന്നീടാണ് തട്ടിപ്പ് നടത്താൻ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നായിരുന്നു ഇവർ നൽകിയ മറുപടി.












Click it and Unblock the Notifications