'പുറത്ത് കാണുന്നത് പോലെയല്ല ഉള്ളില്‍'; വന്‍ വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി അടക്കമുള്ളവർ ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി തള്ളിയതിന് പിന്നാലെയാണ് വിവരാവകാശ കമ്മീഷ്ണർ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വിട്ടിരിക്കുന്നത്. നാളെ അവധിയായതിനാല്‍ കൂടിയാണ് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. പുറത്ത് കാണുന്നത് പോലെയല്ല ഉള്ളില്‍ എന്ന് തുടങ്ങിയ പല പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.
the sky is full of mysteries എന്ന വാചകങ്ങളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവർ ഗ്രൂപ്പുണ്ട്. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരേയം പഠനത്തിന് അയക്കുന്നുണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ചകളും റിപ്പോർട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പരാതി നല്‍കിയിട്ടും വേണ്ടത്ര ഇടപെടലില്ല. മദ്യവും മയക്ക് മരുന്നും വ്യാപകമാണ്. താരങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖരായ ആളുകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഇന്ന് മലയാള സിനിമ രംഗത്ത് ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആലിംഗ സീനിന് 17 റീടേക്കൊക്കെ എടുക്കുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കുള്ളത്. വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേരാണ് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരെ വിതരണം ചെയ്യുന്ന എജന്റുമാർ മുതല്‍ സംവിധായകർ വരെ ചൂഷണം ചെയ്യുന്നു. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ്. ഡബ്ല്യൂസിസിയില്‍ അഗംത്വം എടുത്തതുകൊണ്ട് മാത്രം ചിലരെ സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നുണ്ട്.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവർത്തകർക്ക് ഉള്‍പ്പെടെയാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നതുമായ ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.
റിപ്പോർട്ടിലെ 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചവർ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ച് പകർപ്പിനായി കാത്തിരുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ സി സിയാണ് സിനിമ രംഗത്തെ അതിക്രങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പഠിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്. 2018 മേയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്.
ജസ്റ്റിസ് ഹേമക്കൊപ്പം കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. 2019 ഡിസംബര്‍ 31 ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. ഇതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വരികയും.












Click it and Unblock the Notifications