ജാതി തിരിച്ച് ടീം, നികുതി തട്ടിപ്പ്, ഫണ്ട് തട്ടിപ്പ്...; വിവാദങ്ങളില്‍ നിന്നൊഴിയാതെ മേയറും നഗരസഭയും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍ തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയതാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പിന്നീട് ജയവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണവും എല്ലാം ആര്യാ രാജേന്ദ്രനെ വാര്‍ത്തകളിലെ താരമാക്കി.
എന്നാല്‍ അതിന് ശേഷം തുടര്‍ച്ചയായി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കായിരുന്നു ആര്യ രാജേന്ദ്രന്റെ യാത്ര. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നഗരസഭയില്‍ പ്രതിരോധിക്കാന്‍ ആര്യക്കായെങ്കിലും ചിലപ്പോഴെല്ലാം പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീരുമാനങ്ങളും ആര്യയുടെ ഭാഗത്ത് നിന്നുണ്ടായി.
പ്രതിപക്ഷം നിരന്തരം ആര്യ രാജേന്ദ്രനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടേയിരുന്നു. അതിനിടയിലാണ് പാര്‍ട്ടി സെക്രട്ടറിയോട് നിയമനത്തിന് ആളെ തേടിയുള്ള കത്ത് പുറത്താകുന്നത്. കത്ത് വ്യാജമാണ് എന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിപക്ഷം സി പി ഐ എമ്മിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്.
മറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെ
ഈ പശ്ചാത്തലത്തില്‍ ഇക്കാലയളവില്‍ ആര്യ രാജേന്ദ്രനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഒന്ന് പരിശോധിക്കാം... നഗരസഭയെ വലിയ തരത്തില്‍ പിടിച്ചുകുലുക്കിയ ക്രമക്കേടായിരുന്നു കെട്ടിട നമ്പര്‍ അഴിമതി. കോര്‍പ്പറേഷന്‍ പരിധിയില്‍ കേശവദാസപുരം വാര്‍ഡിലെ രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതിലായിരുന്നു ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയത്.
കോര്‍പ്പറേഷന്റെ തന്നെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയ തുക അക്കൗണ്ടില്‍ വരവ് വയ്ക്കാതെയും തട്ടിപ്പ് നടത്തിയെന്നും പിന്നാലെ കണ്ടെത്തിയിരുന്നു. വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി.
ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്
ക്രമക്കേട് നടന്നു എന്ന് ആര്യാ രാജേന്ദ്രന് സമ്മതിക്കേണ്ടിയും വന്നു. ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ ഇവര്‍ക്കെതിരെ നടപടിയും എടുത്തു. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തിയ ശുചീകരണത്തിലും പ്രതിപക്ഷം അഴിമതി ആരോപിച്ചിരുന്നു. കൊവിഡ് കാലത്ത് നടന്ന ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണത്തിന് 21 ടിപ്പര്‍ലോറികള്‍ വാടകയ്ക്ക് എടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
കൊവിഡ് കാലത്ത് ഭക്തര്‍ വീടുകളിലായിരുന്നു പൊങ്കാല അര്‍പിച്ചത് എന്നിരിക്കെ ശുചീകരണത്തിനെന്ന പേരില്‍ വന്‍തുക ചെലവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പൊങ്കാല മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്നതെന്നും ആചാരനുഷ്ഠാനങ്ങളില്‍ മാറ്റമില്ലായിരുന്നു എന്നുമായിരുന്നു ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചത്.
നഗരസഭയിലെ നൂറ് വാര്‍ഡുകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനായി 4.15 കോടി ചെലവില്‍ തുടക്കം കുറിച്ച പദ്ധതിയാണ് 'അക്ഷരശ്രീ'. ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേ തന്നെ തട്ടിപ്പായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി നഗരസഭയുടെ ഫണ്ട് വെട്ടിക്കാനുള്ള പദ്ധതിയാണെന്ന് ആരോപണമുയര്‍ന്നു.
നഗരത്തില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെ എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കരാറിലൂടെ 18 ലക്ഷം രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. ടെന്‍ഡറില്‍ 2350 രൂപ ക്വോട്ട് ചെയ്ത കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡിനെ മറികടന്ന് 2450 രൂപ ക്വോട്ട് ചെയ്ത യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാറ് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പട്ടികജാതി വനിതകള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തെന്ന ആരോപണനവും നഗരസഭക്ക് എതിരെ ഉയര്‍ന്നിരുന്നു. കോര്‍പ്പറേഷനില്‍ നിന്ന് പട്ടികജാതി വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ സബ്‌സിഡി ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. നഗരസഭക്ക് ജനറല്‍ വിഭാഗത്തിനും പട്ടികജാതി-വര്‍ഗ വിഭാഗത്തിനും ജാതി തിരിച്ചു കായിക ടീം ഉണ്ടാക്കിയതും വിവാദത്തിലായിരുന്നു.