ആളൊഴിഞ്ഞ് കൊച്ചിയിലെ ' അമ്മ'യുടെ ആസ്ഥാനം; കൂട്ടരാജിക്ക് പിന്നാലെ ഷട്ടറിട്ടു, മുൻവശവും പൂട്ടി
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭരണ,സമിതി പിരിച്ച് വിട്ടിരിക്കുകയാണ്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവരാണ് രാജി വെച്ചത്. ഭരണസമിതി പിരിച്ച് വിട്ടതോടെ അമ്മ സംഘടനടനയുടെ കൊച്ചിയിലെ ആസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. സാധാരണ മുൻവശത്ത് ജീവനക്കാർ ഉണ്ടാവാറുണ്ട്. എന്നാൽ ഇപ്പോൾ മുൻവശം അടക്കം പൂട്ടിയാണ് ഷട്ടർ ഇട്ടിരിക്കുന്നത്.
ഭരണസമിതിയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത് എന്ന് പത്രക്കുറിപ്പിൽ പറയുന്നു. അമ്മയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് കാര്യങ്ങൾ പറയുമെന്ന് ചില അംഗങ്ങൾ അറിയിച്ചതോടെയാണ് ഇന്ന് ഓൺലൈനായി യോഗം ചേർന്നത്.

ജഗദീഷ് ഉൾപ്പെടെയുള്ള നടൻമാർ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനെ മുതിർന്ന താരങ്ങളുമായി മോഹൻലാൽ പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. യോഗത്തിന് മുൻപായി തന്നെ മോഹൻലാൽ ഒരു നിർണായക തീരുമാനം ഉടൻ തന്നെ ഉണ്ടാകമെന്നും പറഞ്ഞിരുന്നു.
യോഗത്തിൽ വളരെ വൈകാരികമായിട്ടായിരുന്നു മോഹൻലാലിന്റെ രാജി പ്രഖ്യാപനം.
ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയാണ് എന്നാണ് മോഹൻലാൽ അറിയിച്ചത്. മോഹൻലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിർപ്പ് ഉന്നയിച്ച അംഗങ്ങൾ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ രാജി വെയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
' ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ- ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം മുൻനിർത്തി രാജിവെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും' പത്രക്കുറിപ്പിൽ പറയുന്നു.
'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതു യോഗം വരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും, പത്രക്കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications