പി ജയരാജന് കഷ്ടകാലം! യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി, സർക്കാരിനും കൊട്ട്...
കതിരൂർ മനോജ് വധക്കേസിലെ 20 മുതൽ 26 വരെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് വ്യാഴാഴ്ച ഹൈക്കോടതി തള്ളിയത്.
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ പി ജയരാജൻ ഉൾപ്പെടെ ആറു പേർക്കെതിരെ യുഎപിഎ ചുമത്തിയത് നിലനിൽക്കുമെന്നും, സർക്കാർ പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് കാണാനാകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കതിരൂർ മനോജ് വധക്കേസിലെ 20 മുതൽ 26 വരെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് വ്യാഴാഴ്ച ഹൈക്കോടതി തള്ളിയത്. കേസിൽ 25-ാം പ്രതിയായ പി ജയരാജൻ ഉൾപ്പെടെയുള്ള ആറു പേരാണ് യുഎപിഎ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം, കേസിലെ ഒന്നു മുതൽ 19 വരെയുള്ള പ്രതികളുടെ കാര്യത്തിൽ വിചാരണ കോടതിക്ക് കുറ്റപത്രം പരിഗണിച്ച് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയ സിബിഐ നടപടിക്കെതിരെ സർക്കാർ നൽകിയ സത്യവാങ്മൂലത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലത്തിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും, പ്രതികളെ രക്ഷിക്കാനാണോ സർക്കാരിന്റെ ശ്രമമെന്നും കോടതി ചോദിച്ചു.
യുഎപിഎ പിൻവലിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടരി പി ജയരാജൻ പ്രതികരിച്ചു. 2014 സെപ്റ്റംബർ ഒന്നിനാണ് ബിജെപി പ്രവർത്തകനായ മനോജിനെ ഒരു സംഘമാളുകൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ഇതോടെയാണ് പി ജയരാജനടക്കമുള്ള സിപിഎം നേതാക്കൾ കേസിൽ പ്രതികളായത്.












Click it and Unblock the Notifications