ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി, പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം
കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി വെച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പരിശോധിക്കുന്നതിന് സമയം വേണം എന്നതടക്കമുളള കാര്യങ്ങളാണ് ഹൈക്കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Recommended Video
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ദിലീപിനേയും മറ്റ് പ്രതികളേയും ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ സമയം ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ചിരുന്നു. ഇന്നലെയോടെ ആ സമയപരിധി അവസാനിച്ച് ഇന്ന് കോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു.

ജസ്റ്റിസ് പി ഗോപിനാഥ് ആണ് കേസ് പരിഗണിച്ചത്. ദിലീപിന്റെയും മറ്റ് നാല് പ്രതികളുടേയും ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയില്‍ ഉളളത്. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുദ്ര വെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ദിലീപിനേയും കൂട്ടുപ്രതികളേയും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂര്‍ വീതം 33 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഹാജരാക്കിയ ചില തെളിവുകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ് എന്നാണ് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇത് പ്രകാരമാണ് ദിലീപ് അടക്കമുളളവരെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും. ദിലീപ് അടക്കമുളളവര്‍ എഫ്‌ഐആര്‍ ഇട്ടതിന് പിറകേ ഫോണ്‍ മാറ്റിയതും പഴയ ഫോണുകള്‍ കൈമാറാന്‍ തയ്യാറാകാത്തതും അടക്കമുളള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അരിയിക്കും. അതേസമയം കേസ് കെട്ടിച്ചമച്ചതാണ് എന്നും ബാലചന്ദ്ര കുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ് എന്നുമാണ് ദിലീപിന്റെ വാദം. അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും കേസുമായി ബന്ധപ്പെട്ടതൊന്നും ഇല്ലാത്തതിനാൽ ഫോണുകൾ ഹാജരാക്കാൻ സാധിക്കില്ലെന്നുമാണ് ദിലീപിന്റ വാദം. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ് എന്നും പരിശോധനാ ഫലം കോടതിയിൽ സമർപ്പിക്കുമെന്നുമാണ് ദിലീപിന്റെ നിലപാട്.












Click it and Unblock the Notifications