'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
മലപ്പുറം: സ്വപ്‌ന സുരേഷിന് എതിരെയുളള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് വിധി സമര്‍പ്പിക്കുന്നുവെന്ന് ജലീല്‍ പ്രതികരിച്ചു. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളിയിരുന്നു. കെടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷിനെതിരെ പോലീസ് ഗൂഢാലോചനയ്ക്ക് കേസെടുത്തത്.
കെടി ജലീലിന്റെ പ്രതികരണം: ' സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച "ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു" കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.

ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു'.
മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബം, കെടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്വര്‍ണ്ണക്കടത്തും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമടക്കം സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിലുണ്ട്. അതിന് പിന്നാലെയാണ് ജലീല്‍ നിയമനടപടിയിലേക്ക് കടന്നത്. കേസ് എടുത്തത് തനിക്കെതിരെയുളള പ്രതികാര നടപടിയാണ് എന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. ഗൂഢാലോചനയ്ക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസും കലാപാഹ്വാനത്തിന് പാലക്കാട് കസബ പോലീസുമാണ് സ്വപ്‌ന സുരേഷിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസ് റദ്ദാക്കാനുളള ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്നും സ്വപ്നയുടെ ഹർജികൾ തള്ളിക്കൊണ്ട് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications