യുയുസിമാരുടെ ഹരജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതാർഹം: എസ് എഫ് ഐ
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് മാനേജ്മെൻ്റിൻ്റെ സഹായത്തോടെ നോമിനേറ്റ് ചെയ്ത UUC മാരുടെ ഹരജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടിയാണ് എം എസ് എഫ്- കെ എസ് യു പ്രവർത്തകരെ യുയുസിമാരാക്കി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത് എന്ന് എസ് എഫ്ഐ പ്രസ്താവനയിൽ ആരോപിച്ചു.
എസ് എഫ് ഐ പ്രസ്താവന: കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി msf ഉം ksu വും നടത്തിക്കൊണ്ടിരിക്കുന്ന തരികിട പരിപാടികൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. മുസ്ലിം ലീഗ് - കോൺഗ്രസ് മാനേജ്മെൻ്റുകളെ പല നിലയ്ക്ക് സ്വാധീനിച്ചാണ് യോഗ്യരല്ലാത്ത വിദ്യാർത്ഥികളെ UUC മാർ ആയി തിരുകി കയറ്റാനുള്ള ശ്രമം ഇക്കൂട്ടർ നടത്തുന്നത്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പോലും സംഘടിപ്പിക്കാതെയാണ് വ്യാജരേഖകൾ ഉണ്ടാക്കി msf - ksu പ്രവർത്തകരെ UUC മാരാക്കി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്. കോഴിക്കോട് ചെക്കിയാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൻസിൽ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത UUC ക്ക് പകരം മറ്റൊരു വിദ്യാർത്ഥിയെയാണ് UUC യായി കോളേജ് സർവകലാശാലയ്ക്ക് നൽകിയത്.
നിയമവിരുദ്ധമായി ഉൾപ്പെടുത്തപ്പെട്ട UUC മാരെ സംബന്ധിച്ച് എസ്.എഫ്.ഐ പരാതി നൽകുകയും സർവകലാശാല നിയോഗിച്ച സമിതി ഈ കോളേജുകളിൽ നേരിട്ട് പോയി പരിശോധിക്കുകയും 20 ലധികം UUC മാരെ അയോഗ്യരാക്കുകയും ചെയ്തു. ഇവരെ ഒഴിവാക്കിയാണ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ജനറൽ കൗൺസിൽ കോൺസ്റ്റിട്യൂട്ട് ചെയ്തത്. അയോഗ്യരാക്കപ്പെട്ട ഇവരെയും ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് msf - ksu സഖ്യം ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ msf ൻ്റെയും ksu വിൻ്റെയും ഹരജി ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിയിരിക്കുന്നു. വ്യാജരേഖകൾ ഉണ്ടാക്കി 20ലധികം UUC മാരെ തിരുകിക്കയറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള msf - ksu സഖ്യത്തിൻ്റെ ജനാധിപത്യ വിരുദ്ധമായ ഇടപെടലുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications