'ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും', ബിജെപിക്ക് എംഎൽഎമാരെ ചാക്കിടാനാകില്ലെന്ന് ആനന്ദ് ശര്‍മ
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബിജെപിയെ പുറത്താക്കി സംസ്ഥാനത്ത് ഒരു മാറ്റത്തിന് വേണ്ടിയാണ് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു. മാറ്റം ആഗ്രഹിക്കുന്ന അന്തരീക്ഷമാണ് ഹിമാചല്‍ പ്രദേശിലുളളത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബിജെപി ഭരണത്തിന് കീഴില്‍ ദുരിതത്തിലായി. പ്രത്യേകിച്ചും തൊഴിലില്ലായ്മ കാരണം യുവാക്കള്‍. അഗ്നിപഥ് പദ്ധതിക്കെതിരെയും ആനന്ദ് ശര്‍മ പ്രതികരിച്ചു.
ബിജെപിക്ക് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ സാധിക്കില്ലെന്ന് ആനന്ദ് ശര്‍മ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടും. ബിജെപി കൂറുമാറ്റത്തില്‍ വിജയിക്കില്ല, ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു. ഷിംലയിലെ ലോംഗ് വുഡിലാണ് ആനന്ദ് ശര്‍മ വോ്ട്ട് രേഖപ്പെടുത്തിയത്. ഷിംല റൂറലില്‍ വിക്രമാദിത്യ സിംഗ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഹിമാചല്‍ പ്രദേശിലെ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്. ബിജെപി സ്ഥാനാര്‍ത്ഥിയായി രവി മെഹ്തയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രേം താക്കൂറും രംഗത്തുണ്ട്.
36 സീറ്റില്‍ ഭൂരിപക്ഷം 5000 ത്തില്‍ താഴെ; ആശങ്കയോടെ കോണ്‍ഗ്രസും ബിജെപിയും, ആം ആദ്മിക്ക് നേട്ടം?
66 ശതമാനം പോളിംഗ് ആണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശില്‍ അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്കുള്ളില്‍ അവസാനിച്ചു. മന്ദഗതിയില്‍ ആണ് പോളിംഗ് ആദ്യ മണിക്കൂറുകള്‍ മുതല്‍ പുരോഗമിച്ചത്. സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. 412 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 55 ലക്ഷത്തിന് മുകളിലാണ് ഹിമാചലിലെ വോട്ടര്‍മാരുടെ എണ്ണം.
27,37,845 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 28,54,945 പേരാണ് പുരുഷ വോട്ടര്‍മാര്‍. 38 പേര്‍ മറ്റ് ഭിന്ന ലിംഗത്തില്‍പ്പെട്ടവരാണ്. ഇത്തവണ ഹിമാചല്‍ നിയമസഭയിലേക്ക് മത്സരിച്ചവരില്‍ 24 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്. ഭരണകക്ഷിയായ ബിജെപി ഇക്കുറി അധികാരം നിലനിര്‍ത്താന്‍ സാധിക്കും എന്നുളള പ്രതീക്ഷയിലാണ്. എന്നാല്‍ 1982 മുതല്‍ ഇതുവരെ ഹിമാചല്‍ പ്രദേശില്‍ ഭരണകക്ഷി അധികാര തുടര്‍ച്ച നേടിയിട്ടില്ല. പത്ത് വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടന പത്രികയുമായി പോരിന് ഇറങ്ങിയ കോണ്‍ഗ്രസും പ്രതീക്ഷയിലാണ്. അതേസമയം ദില്ലിയ്ക്കും പഞ്ചാബിനും ശേഷം മറ്റ് സംസ്ഥാനങ്ങളിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും ഹിമാചലില്‍ പ്രതീക്ഷകളുണ്ട്.