ബോബി ചെമ്മണ്ണൂരിനെ കാണാനായി ഓടിയെത്തി; വഴി വിട്ട സഹായവും: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ റിമാന്‍ഡിലായി കാക്കനാട് ജയിലില്‍ കഴിയവെ വ്യവസായി ബോബി ചെമ്മണ്ണൂരിന് അനധികൃത സഹായങ്ങള്‍ ലഭിച്ചെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. ജയിലിന് ഉള്ളില്‍ നിന്ന് തന്നെ പുറത്തുവന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു. ഇപ്പോഴിതാ അന്വേണത്തിനൊടുവില്‍ നടപടിക്ക് ശുപാർശയുണ്ടായിരിക്കുകയാണ്.
ജയിൽ ഡി ഐ ജി അജയകുമാറിനും സൂപ്രണ്ടിനും എതിരായിട്ടുള്ള റിപ്പോർട്ട് ജയിൽ എ ഡി ജി പിയാണ് നല്‍കിയിരിക്കുന്നത്. ജയിലില്‍ എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സി സി ടി വി ദൃശ്യങ്ങളും ജയില്‍ രേഖകളും പരിശോധിക്കുകയും ചെയ്തിന് ശേഷമാണ് നടപടിക്കുള്ള ജയില്‍ എ ഡി ജി പിയുടെ ശുപാർശ. ജയിൽ ഡി ഐ ജിക്കും സൂപ്രണ്ടിനും എതിരായ സർക്കാർ നടപടി തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് മാസത്തില്‍ വിരമിക്കാനിരിക്കെയാണ് ജയില്‍ ഡി ഐ ജി അജയകുമാറിനെതിരെ നടപടിയുണ്ടാകാന്‍ പോകുന്നതെന്നാണ് ശ്രദ്ധേയം. ഫെബ്രുവരി ഒന്ന് മുതൽ തനിക്ക് അവധി വേണമെന്ന അപേക്ഷയും നല്‍കിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെ കാണാനായി സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡി ഐ ജി ജയിലിലേക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ഡി ഐ ജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ പവർ ബ്രോക്കറായിരുന്നുവെന്നും സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ബോബി ചെമ്മണ്ണൂരിന് ഉപയോഗിക്കാൻ സൗകര്യമൊരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.
ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലില്‍ എത്തിയ ബോബി ചെമ്മണ്ണൂരിന്റെ അനുയായികള്‍ സന്ദർശക പട്ടികയില്‍ പേര് ചേർക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന സംസാരിച്ചെന്നായിരുന്ന നേരത്തെ ഉയർന്ന ആരോപണം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാൻ വേണ്ടി മാത്രം ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തുകയായിരുന്ന വിവരവും പുറത്ത് വന്നു. ഇദ്ദേഹത്തിന്റെ പേര് മാത്രമാണ് സന്ദർശക ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്
സന്ദർശക ലിസ്റ്റില്‍ പേര് ചേർക്കാതിരുന്ന മറ്റ് മൂന്നുപേരും ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്ന് ബോബിയുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ബോബി ചെമ്മണ്ണൂരിനായി 200 രൂപ നല്‍കിയതിലും ചട്ടക്രമം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഫോണ്‍ ചെയ്യാനായിട്ടാണ് 200 രൂപ ബോബി ചെമ്മണ്ണൂരിനായി നല്‍കിയിരിക്കുന്നത്. ജയിലില്‍ എത്തുമ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് 200 രൂപ ബോബിക്ക് കൈമാറുകയും ഇത് അനധികൃതമായി രേഖകളില്‍ ചേർത്തെന്നുമാണ് വാദം.












Click it and Unblock the Notifications