അങ്ങനെയെങ്കില്‍ ബോബി ചെമ്മണ്ണൂർ കേരളം മുഴുവന്‍ ഓടേണ്ടി വരും; ഞാനും ഇര, എന്നോട് പറഞ്ഞ വാക്ക് ഇതാണ്: ഷഹനാസ്
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലവും സംസാരിക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂരെന്ന് എഴുത്തുകാരി എംഎ ഷഹനാസ്. അതിന് അദ്ദേഹത്തിന് ചെറിയ കുട്ടികളെന്നോ മുതിർന്നവരെന്നോയുള്ള വ്യത്യാസമൊന്നും ഇല്ല. എല്ലാവരോടും ഈ തരത്തിലാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഇത് കേരളത്തിന്റെ തന്നെ വലിയ പ്രശ്നമായിട്ടാണ് കാണേണ്ടതെന്നും അവർ പറയുന്നു.
ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു, ജാമ്യം ലഭിക്കുന്നില്ല, ജയിലില്‍ കഴിയുന്നു എന്നതിനെയൊക്കെ പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്തരത്തില്‍ മുന്നോട്ട് വരുന്നവർക്കുള്ള ഒരു മുന്നറിയിപ്പായിട്ട് ഇത് മാറണം. പണവും അധികാരവും പ്രശസ്തിയുമുള്ള ആളുകള്‍ക്ക് പോലും നിയമത്തിന് വിധേയമാകേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ടെന്നുള്ളത് ഒരു സന്ദേശമായി നമുക്ക് കാണാം.

പണ്ടുകാലത്ത് സതി നിരോധിച്ചപ്പോള്‍ പോലും സ്ത്രീകളാണ് അതിനെതിരായി രംഗത്ത് വന്നിട്ടുണ്ടായിരുന്നത്. അതുപോലെയാണ് ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാനായി എത്തിയ സ്ത്രീകളെ ഞാന്‍ കാണുന്നത്. ജാമ്യ വ്യവസ്ഥ പാലിച്ചുകൊണ്ട് അദ്ദേഹം നല്ല രീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അത് നല്ല മാതൃകയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ആകട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും ഷഹനാസ് കൂട്ടിച്ചേർക്കുന്നു. മീഡിയ വണ്‍ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
കുട്ടികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നാടാണ് നമ്മുടേത്. അവിടെ ഇരുന്നിട്ടാണ് ഈ ഒരു മനുഷ്യന്‍ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലവാക്കുകളും ഉപയോഗിക്കുന്നത്. ഞാനും ഇതിന് ഇരയായിട്ടുള്ള വ്യക്തിയാണ്. നിയമസഭ പുസ്തകോത്സവം നടക്കുന്ന സമയത്ത് അവിടെ പുസ്തകം വാങ്ങാന്‍ വന്ന അദ്ദേഹം എന്റെ മുഖത്ത് നോക്കി ഡിസ്കൗണ്ട് ഉണ്ടോന്ന് ചോദിച്ചിരുന്നു. അതായത് ഒരു സ്ത്രീയുടെ വസ്ത്രധാരണയൊന്നും അല്ല ഇവിടെ വിഷയം.
ഒരു കോമാളി വേഷം കെട്ടി കേരളത്തില മുഴുവന്‍ നടന്നുകൊണ്ട് അശ്ലീലം പറയുന്നു. അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളും. അവനവന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ മാത്രമല്ല കേരളത്തിലെ ആളുകള്‍ പ്രതികരിക്കേണ്ടത്. ബാക്കിയുള്ള ആളുകളേയും ബഹുമാനിക്കേണ്ട ഒരു മാന്യത എല്ലാവർക്കും ഉണ്ടാകണമെന്ന് പഠിപ്പിക്കുന്ന രീതിയിലേക്ക് അദ്ദേഹത്തിലൊരു മാറ്റം ഉണ്ടാകട്ടേയെന്നും എംഎ ഷാനവാസ് പറഞ്ഞു.
അതേസമയം, ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിനും എംഎ ഷഹനാസ് മറുപടി നല്‍കി. രാഹുല്‍ ഈശ്വർ തന്നെ നിരവധി തവണ ചാനലുകളിലൂടെ ഹണി റോസിനെ അപമാനിച്ചു. രാഹുല്‍ ഈശ്വർ പറയുന്നതില്‍ തെറ്റ് ഇല്ലെങ്കില്‍ എന്തുകൊണ്ട് വനിത കമ്മീഷന്‍ അധ്യക്ഷ നിങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പറയുന്നു. ബോച്ചെ ഒരു വാക്ക് പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കണോയെന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. ഇത്രയും കാലം അദ്ദേഹം പറഞ്ഞതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലേ.
ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവരോടും അയാള്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹം തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം. സൈബർ ആക്രമണം നടത്തുവർക്കെല്ലാം ഇതൊരു മുന്നറിയിപ്പാകണമെങ്കില്‍ അദ്ദേഹത്തിനെതിരെ കേസുണ്ടാകണം. മാപ്പ് പറയാനാണെങ്കില്‍ അദ്ദേഹം കേരളം മുഴുവന്‍ ഒടിക്കൊണ്ട് മാപ്പ് പറയേണ്ടി വരുമെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications