ദേഹത്ത് പെട്രോളൊഴിച്ചിട്ടും ആരും തടഞ്ഞില്ല! ജീതുവിനെ ചുട്ടുകൊന്നത് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെ
കുണ്ടുകടവിലെ കുടുംബശ്രീ യോഗത്തിനിടെയായിരുന്നു അതിദാരുണമായ സംഭവം.
തൃശൂർ: നാട്ടുകാരുടെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ചുട്ടുകൊന്നതിന്റെ ഞെട്ടലിലാണ് ചെങ്ങാലൂർ ഗ്രാമം. കുടുംബശ്രീ യോഗത്തിനെത്തിയ ചെങ്ങാലൂർ സ്വദേശിനി ജീതു(29)വിനെയാണ് ഭർത്താവ് വിരാജ് പെട്രോളിച്ച് തീകൊളുത്തിയത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ജീതു കഴിഞ്ഞദിവസം രാത്രിയിലാണ് മരണപ്പെട്ടത്.
കുണ്ടുകടവിലെ കുടുംബശ്രീ യോഗത്തിനിടെയായിരുന്നു അതിദാരുണമായ സംഭവം. യുവതിയെ പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽവച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയിട്ടും അവിടെയുണ്ടായിരുന്ന ഒരാൾ പോലും യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. കുടുംബശ്രീ യോഗത്തിനെത്തിയവരോട് ജീതുവിനെ ആശുപത്രിയിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹമോചനത്തിന്...
മോനാടി വിരാജ്-ജീതു ദമ്പതികളുടെ വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജീതു കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവരും നേരത്തെ വേർപിരിയാൻ തീരുമാനിച്ചിരുന്നു. തുടർന്ന് രണ്ടുപേരുടെയും സമ്മതപ്രകാരമാണ് വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചത്. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയും ഒരു പ്രശ്നവുമുണ്ടാക്കാതിരുന്ന വിരാജ് കഴിഞ്ഞദിവസം പ്രകോപിതനായതിന്റെ കാരണം നാട്ടുകാർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.
വായ്പാ കുടിശിക...
ചെങ്ങാലൂർ കുണ്ടുകടവിൽ നടന്ന കുടുംബശ്രീ യോഗത്തിനിടെയാണ് വിരാജ് ജീതുവിനെ ആക്രമിച്ചത്. കുടുംബശ്രീ അയൽക്കൂട്ടം മുഖേനയെടുത്ത വായ്പയിൽ കുടിശിക വരുത്തിയ സംഭവത്തിലുള്ള തർക്കം ഒത്തുതീർപ്പാക്കാനായിരുന്നു ജീതുവിനെ യോഗസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് പിതാവിനോടൊപ്പം ജീതു യോഗസ്ഥലത്തെത്തി. ഭർത്താവ് വിരാജും ഇതേസമയം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് വായ്പാ കുടിശിക തീർത്തശേഷം മടങ്ങുന്നതിനിടെയാണ് വിരാജ് ജീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
ആരും തടഞ്ഞില്ല...
പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളുമടക്കം നാൽപതിലധികം പേരുടെ മുന്നിൽവച്ചായിരുന്നു വിരാജ് ജീതുവിനെ ആക്രമിച്ചത്. ജീതുവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിരാജ് തീകൊളുത്തിയെങ്കിലും ആരും ഇത് തടയാൻ തയ്യാറായില്ല. തീകൊളുത്തിയതിന് പിന്നാലെ യുവതിയുടെ ദേഹത്ത് തീപടർന്നുപിടിച്ചെങ്കിലും എല്ലാവരും നോക്കിനിന്നെന്നാണ് ആരോപണം. ഒരാൾ പോലും യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും, ഈ സമയം വിരാജ് ഓടിരക്ഷപ്പെട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മനസാക്ഷി...
സ്ത്രീകളടക്കമുള്ളവർ സ്ഥലത്ത് ഉണ്ടായിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ പിന്നീട് പിതാവാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കേറ്റ ജീതുവിനെ ഓട്ടോയിൽ കയറ്റാൻ പോലും കണ്ടുനിന്നവർ സഹായിച്ചില്ല. തുടർന്ന് പിതാവ് ഒറ്റയ്ക്കാണ് മകളെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. ഒരാളെങ്കിലും സംഭവത്തിൽ ഇടപെട്ടിരുന്നെങ്കിൽ മകളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസും...
അതേസമയം, തൃശൂരിൽ ദളിത് യുവതിയെ ഭർത്താവ് ചുട്ടുകൊന്ന സംഭവത്തിൽ വിവിധ ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും, സംഘടന തെരുവിലിറങ്ങി സമരം ചെയ്യുമെന്നും കെപിഎസ് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. മകളെ നഷ്ടപ്പെട്ടതിന് ശേഷം പിതാവ് ഭ്രാന്തമായ അവസ്ഥയിലാണെന്നും ഇവർ കൂടിച്ചേർത്തു. ചെങ്ങാലൂരിലെ അരുകൊലയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തൃശൂര്‍ വെള്ളിക്കുളങ്ങരയിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു: ഭര്‍ത്താവ് ഒളിവില്‍
ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...
കർണ്ണാടകയിലെ റെഡ്ഢി സഹോദരന്മാർക്കെതിരായ കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു... ബിജെപിയുടെ നീക്കം?