മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!!
ശബരിമല: ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിൽ നട തുറന്നതിന് പിന്നാലെ ദർശനത്തിനെത്തിയ യുവതിയുടെ ഭർത്താവ് കൊലക്കേസ് പ്രതിയെന്ന് റിപ്പോർട്ട്. തിരുവിഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2011ൽ നടന്ന കിളിയച്ഛൻ കൊലക്കേസിലെ 11ാം പ്രതിയാണ് മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താല് വിജിത്തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഞ്ജുവും ഭർത്താവ് വിജിത്തും രണ്ട് കുട്ടികളുമാണ് മലകയറാനായി ശബരിമലയിൽ എത്തിയത്. കിളിയച്ഛൻ കൊലയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടന്നുവരികയാണ്. ആലപ്പുഴ അരീപ്പറമ്പ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദിന്റെ സഹോദരൻ കൂടിയാണ് വിജിത്ത്. വിജിത്തും സിപിഎം അംഗമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അഞ്ജു പിന്മാറി
വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതിയും കുടുംബവും പമ്പയില്‍ എത്തിയത്. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചയിൽ അഞ്ജു മലകയറുന്നതിൽ നിന്ന് പിന്മാറി. തത്കാലം യുവതി സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് എസ്.പി രാഹുല്‍ ആര്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, യുവതിക്കും രണ്ട് മക്കള്‍ക്കുമൊപ്പം മല കയറണമെന്ന വാശിയിൽ നിൽക്കുകയാണ് ഭർത്താവ് വിജിത്ത്.

മല കയറാൻ താൽപ്പര്യമില്ല...
തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദ്ദപ്രകാരമാണ് വന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. ഇതോടെ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്ന നിലപാടില്‍ യുവതി എത്തുകയായിരുന്നു. എന്നാല്‍, യുവതിക്കൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പോലീസ് സംസാരിച്ചിരുന്നു.

പ്രതിഷേധം
ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് കെപി ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. രോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

സുരക്ഷയ്ക്ക് വനിത പോലീസും...
വൈകിട്ട് നാല് അന്‍പത്തിയഞ്ചിനാണ് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് നട തുറന്ന് ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ നടക്കും. വന്‍തോതിലില്ലെങ്കിലും സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ട്. സന്നിധാനത്ത് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് സന്നിധാനത്ത് സുരക്ഷയ്ക്കായി വനിതാസേനയെ നിയോഗിച്ചത്. അന്‍പതു വയസുകഴിഞ്ഞ 15പേരുടെ സംഘത്തെയാണ് സുരക്ഷ്ക്കായി സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications