പുതപ്പില്‍ മൂടി മൃതദേഹം, മൂന്ന് ദിവസത്തെ പഴക്കം: അനുമോളുടെ അവസാന സന്ദേശം മസ്‌കത്തിലേക്ക്

ഇടുക്കി: കാഞ്ചിയാറില്‍ കട്ടിലിനടിയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തി പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ചിട്ടും പുറം ലോകം അറിഞ്ഞത് മൂന്നാമത്തെ ദിവസമാണ്. ഇവരുടെ വീടിനോട് ചേര്‍ന്ന് രണ്ട് വീടുകളുണ്ടായിട്ടും മരണ വിവരം ഈ വീട്ടുകാര്‍ അറിഞ്ഞത് ബന്ധുക്കളെത്തി മൃതദേഹം കണ്ടെത്തിയ ശേഷം മാത്രമാണ്. 21ന് വൈകീട്ട് അറരയോടെയാണ് വീടിന്റെ കിടപ്പുമുറിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെയോടെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക
പള്ളിക്കവലയിലെ എഫ് സി കോണ്‍വെന്റ് ജ്യോതി നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് അനുമോള്‍. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു. 18ന് നടന്ന വാര്‍ഷികാഘോഷത്തിനുള്ള എല്ലാ ഒരുക്കത്തിലും അനുമോളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കിലും വലിയ വഴക്കുകളൊന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൃതദേഹം അഴുകി ജീര്‍ണിച്ച നിലയില്‍
വീടിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിന് അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തി. മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശരീരം അഴുകത്തുടങ്ങിയിരുന്നു. അതുകൊണ്ട് മരണം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തില്‍ പ്രാഥാമിക അന്വേഷണത്തില്‍ വ്യക്തമായില്ല.

വാട്‌സാപ്പില്‍ ഒരു സന്ദേശം
മരിക്കുന്നതിന് മുമ്പ് അനുമോള്‍ മസ്‌കത്തിലുള്ള പൃതൃസഹോദരിക്ക് വാട്‌സാപ്പില്‍ ഒരു സന്ദേശം അയച്ചിരുന്നു. 17ന് രാത്രി എട്ട് മണിയോടെയാണ് ആ സന്ദേശം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നാണ് സന്ദേശം. ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യം
'എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം.

ഇനി എനിക്ക് അതൊന്നും വേണ്ട
പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ'- അനുമോള്‍ വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞു.

ഫോണ്‍ സ്വിച്ച് ഓഫ്
ഈ സന്ദേശത്തിന് പിതൃസഹോദരി മറുപടി അയച്ചെങ്കിലും പ്രതികരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിന് ശേഷം അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു. അതേസമയം, കുഞ്ഞിന് പനിയായിട്ടും നഴ്‌സറിയില്‍ വാര്‍ഷികമാണെന്ന് പറഞ്ഞ് അനുമോള്‍ പോയെന്നാണ് വിജേഷ് ബന്ധുക്കളോട് പറഞ്ഞത്.

ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി
കുട്ടിയുമായി അവിടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ബന്ധുവിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ടായിട്ടും അനുമോള്‍ വീട്ടില്‍ എത്തിയില്ലെന്ന് ഇയാള്‍ യുവതിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. അനുമോള്‍ ഞായറാഴ്ച വീട്ടില്‍ എത്തിയെങ്കിലും ഇറങ്ങിപ്പോയെന്നാണ് വിജേഷ് അറിയിച്ചത്. ഇതേ തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

അനുമോള്‍ക്ക് മറ്റൊരാളുമായി ബന്ധം?
ചൊവ്വാഴ്ചയായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് അനുമോളുടെ സഹോദരിയുടെ മകള്‍ സിബിന പൊലീസ് സ്റ്റേഷനിലെത്തി. അനുമോള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തില്‍ വിജേഷ് തന്നോട് പറഞ്ഞിരുന്നെന്ന് സിബിന പറയുന്നു. കയ്യില്‍ ചെയിനും മോതിരവും എല്ലാമുള്ളതിനാല്‍ ഇറങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന രീതിയിലും ഇയാള്‍ സംസാരിച്ചിരുന്നു.

മൃതദേഹം വീട്ടില്‍
ഇക്കാര്യം സിബിന പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ രീതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ അപകടപ്പെടുത്തിയിരിക്കാമെന്ന സംശയമായി. വീട്ടില്‍ എത്തിയശേഷം അനുമോളുടെ മാതാപിതാക്കളെ വിളിച്ചപ്പോഴേക്കും അവര്‍ പേഴുംകണ്ടത്ത് വീട്ടിലെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications