മനസാക്ഷി കുത്തില്ല; തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നൂറ് മടങ്ങ് ശക്തിയോടെ മടങ്ങിവരുമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: മനസാക്ഷികുത്ത് ഇല്ലാത്തിടത്തോളം കാലം മുന്നോട്ട് പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മൻചാണ്ടി അടക്കമുള്ള യുഡിഎഉഫ് നേതാക്കൾക്കെതിരെ എടുത്ത നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താനടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ഭയക്കുന്നില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ഇതു കൊണ്ട് എന്നെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നൂറിരട്ടി മടങ്ങ് ശക്തിയോടെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും. ഞങ്ങള്‍ ഈ കേസില്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. എവിടെ വേണമെങ്കിലും അത് തെളിയിക്കാമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കോ എന്റെ പാര്‍ട്ടിക്കും യാതൊരു വിധ ആശങ്കയും ഇല്ലായെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

റിപ്പോർട്ട് സമർപ്പിക്കാൻ മടിക്കുന്നതെന്തിന്?
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ എന്താണ് സര്‍ക്കാര്‍ മടിക്കുന്നത്. ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഹനിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

സന്തോഷം മാത്രമെന്ന് സരിത എസ് നായർ
അതേസമയം ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ തുറന്നു കാട്ടി
മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

ബലാത്സംഗ കുറ്റം
ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇനി അങ്ങിനെ ഉണ്ടാകില്ല
മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ലയെന്നും സരിത എസ് നായർ വ്യക്തമാക്കി.

കേസുമായി സഹകരിക്കും
സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications