'മഗ്സസെ അവാർഡ് റിയാസിന് നൽകട്ടെ, മരുമോൻ സഗാവ് ചെന്ന് കൈനീട്ടി വാങ്ങും', പരിഹസിച്ച് ജയശങ്കർ
തിരുവനന്തപുരം: രമൺ മഗ്സസെ പുരസ്ക്കാരം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ നിരസിച്ചത് വിവാദമായിരിക്കുകയാണ്. കൊവിഡ്, നിപ്പ കാലത്തെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കായിരുന്നു കെകെ ശൈലജയെ മഗ്സസസെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്. എന്നാൽ പുരസ്ക്കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചത്.
സിപിഎം തീരുമാനത്തെ ട്രോളി വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. മുഖ്യമന്ത്രി പിണറായി വിജയനോ മുഹമ്മദ് റിയാസിനോ ആണ് പുരസ്ക്കാരമെങ്കിൽ പോയി വാങ്ങുമായിരുന്നുവെന്ന് ജയശങ്കർ പരിഹസിച്ചു.

അഡ്വക്കേറ്റ് ജയശങ്കറിന്റെ കുറിപ്പ്: ' 1898-1946 കാലത്ത് അമേരിക്കൻ കോളനി ആയിരുന്നു ഫിലിപ്പീൻസ്. സ്വാതന്ത്ര്യം കിട്ടിയ ശേഷവും അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരുന്നു. ആ രാജ്യത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്സാസേ. തികഞ്ഞ സാമ്രാജ്യത്വ ദാസൻ; കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. ആ നരാധമൻ്റെ പേരിൽ ഏർപ്പെടുത്തിയ ബൂർഷ്വാ പുരസ്‌കാരമാണ് മഗ്സാസേ അവാർഡ്. ആത്മാഭിമാനമുളള ഒരു സിപിഎംകാരനും അത് വാങ്ങുകയില്ല; വാങ്ങാൻ പാർട്ടി അനുവദിക്കില്ല.കേരളത്തിൽ നിപ്പയെ തടഞ്ഞു നിർത്തിയതും കൊറോണയെ ആട്ടിപ്പായിച്ചതും ഇരട്ടച്ചങ്കനാണെന്നിരിക്കെ ശൈലജ ടീച്ചറെ അവാർഡിന് പരിഗണിച്ചതു തന്നെ ദുരൂഹമാണ്. അതുകൊണ്ട് തന്നെ അവാർഡ് കൈപ്പറ്റാൻ പാടില്ല.

അടുത്ത വർഷത്തെ മഗ്സാസേ അവാർഡ് കേരളത്തിലെ റോഡുകൾ കുഴിയടച്ചു സഞ്ചാര യോഗ്യമാക്കിയ മരാമത്ത് മന്ത്രിക്കു നൽകട്ടെ. മരുമോൻ സഗാവ് മനിലയിൽ ചെന്നു കൈനീട്ടി വാങ്ങും. പടം ഫേസ്ബുക്കിലിടും. തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമായി സ്വീകരണം നൽകും. അതുവരെ സാമ്രാജ്യത്വം തുലയട്ടെ, മഗ്സാസേ അവാർഡ് അറബിക്കടലിൽ!

പ്രഭാവര്‍മ്മയ്ക്ക് അവാര്‍ഡ് കിട്ടുന്നത് പോലെ കിട്ടുന്ന ഒരു അവാര്‍ഡ് അല്ല മാഗ്‌സസെ അവാര്‍ഡ് എന്ന് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നൊബേല്‍ പ്രൈസിനേക്കാളും കുറേക്കൂടി അര്‍ഹത പരിഗണിച്ച് കൊടുക്കുന്ന അവാര്‍ഡാണ്. ഈ അവാര്‍ഡ് ശൈലജ ടീച്ചര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അത് ആരോഗ്യമേഖലയ്ക്ക് കിട്ടിയ ഒരു അംഗീകാരമായി തന്നെ കണക്കാക്കപ്പെടുമായിരുന്നു.

രമണ്‍ മഗ്‌സസെ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജാഥയ്ക്ക് പോയിട്ടില്ല. അമേരി്ക്കയുടെ ഒരു സാറ്റലൈറ്റ് രാജ്യമായ ഫിലിപ്പൈന്‍സില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞാല്‍, മുഖ്യമന്ത്രി തന്നെ മിനിസോട്ടയില്‍ പോയി ഒരു പിഞ്ഞാണം സ്വീകരിച്ച് വന്നു. അപ്പോള്‍ അമേരിക്കയോടൊ സാമ്രാജ്യത്വത്തോടോ മഗ്‌സസയോടോ അല്ല എതിര്‍പ്പ്. അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക് കൊടുത്തതിലാണ് പ്രയാസം.

മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നുവെങ്കില്‍ അദ്ദേഹം മനിലയില്‍ പോയി രണ്ട് കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ റിയാസിന് ആയിരുന്നുവെങ്കില്‍ ഡിവൈഎഫ്‌ഐ ഇത് വലിയ ആഗോള വിഷയമാക്കി നാട്ടിലെമ്പാടും ഫ്‌ളക്‌സ് വെച്ചേനെ. ശൈലജ പാര്‍ട്ടിക്ക് അനഭിമതയാണ്. കാരണം അവര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ മാധ്യമശ്രദ്ധയും ഭൂരിപക്ഷവും കിട്ടി.
ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

ഇനി മുഖ്യമന്ത്രിയെങ്ങാന്‍ കണ്ണടച്ചാല്‍ ഇവരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് വരെ ആളുകള്‍ പ്രഖ്യാപിച്ചു. ഇതാണ് അവര്‍ക്ക് പറ്റിയ ദുരന്തം. അല്ലാതെ മഗ്‌സസയോടുളള എതിര്‍പ്പൊന്നും അല്ല. സാമ്രാജ്യത്വത്തോട് ഇത്ര വിരോധമുളള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചികിത്സയ്ക്ക് പോകുന്നത് എവിടേക്കാണ്. ഇതൊക്കെ ന്യായം പറയാന്‍ വേണ്ടി പറയുന്നതാണ്. ഈ അവാര്‍ഡ് പിണറായിക്കോ റിയാസിനോ പ്രഖ്യാപിക്കണം. അങ്ങനെ ആണെങ്കില്‍ മഗ്‌സസെ വലിയ മനുഷ്യസ്‌നേഹിയും അവാര്‍ഡ് വലിയ പുരസ്‌ക്കാരവും ആയി മാറും.












Click it and Unblock the Notifications