ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീണു: 'ക്ലാര സോള'യ്ക്ക് സുവർണ്ണ ചകോരം, കൂഴങ്കലിന് ഇരട്ട പുരസ്കാരം
തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രത്സവത്തിന് തിരുവനന്തപുരത്ത് സമാപനമായി. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരം സ്വന്തമാക്കിയത് സ്വീഡിഷ് ചിത്രമായ 'ക്ലാര സോള'യാണ്. 20 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് ഈ പുരസ്കാരം. ചിത്രത്തിന്റെ സംവിധായിക നതാലി മെസെന്‍ മികച്ച നവാഗത നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച സംവിധായിക/ സംവിധായകനുള്ള പുരസ്കാരം ഇനെസ് മരിയ ബരിനേവ നേടി. കാമില കംസ് ഔട്ട് ടുനൈറ്റാണ് അവാർഡിന് അർഹമാക്കിയ ചിത്രം.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കള്‍ സ്വന്തമാക്കി. നെറ്റ്പാക്ക് പുരസ്‌കാരവും കൂഴങ്കലിനെ തേടിയെത്തിയിട്ടുണ്ട്. നിഷിദ്ധോയാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം)- ആവാസ വ്യൂഹം(കിഷന്‍), ഫിപ്രസ്‌ക്രി പുരസ്‌കാരം - യു റിസംബിള്‍ മി, ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം)- ആവാസവ്യൂഹം തുടങ്ങിയവയാണ് മറ്റ് പ്രധാന അവാർഡ് ജേതാക്കള്‍. ഐ ആം നോട്ട് ദ റിവർ ഝലം ഒരുക്കിയ പ്രഭാഷ് ചന്ദ്ര, നിഷിദ്ധോ ഒരുക്കിയ താരാ രാമാനുജൻ എന്നിവര്‍ക്കാണ് നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം ലഭിച്ചത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാലാണ് നിർവ്വഹിച്ചത്. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയായ ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയായായിരുന്നു. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്‍റ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.