'മറ്റൊരു സംസ്ഥാനത്തും നെൽകൃഷിക്കാർക്ക് ഇത്രയും വലിയ സഹായം ലഭിക്കുന്നില്ല'; കണക്കുകളിലൂടെ മറുപടി
നെല്ല് സംഭരണ വിവാദത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്. നെൽകൃഷിക്കാരെ അവഗണിക്കുന്നൂവെന്നുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഐസക് ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.'ഇന്ത്യാ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നെൽകൃഷിക്കാർക്ക് ഇത്രയും വലിയ സഹായം ലഭിക്കുന്നില്ല.
എന്നാലും കൃഷി വേണ്ടത്ര ആദായകരമാകുന്നില്ല. ഉയർന്ന ചെലവും താഴ്ന്ന ഉല്പാദനക്ഷമതയുമാണ് ഇതിനു കാരണം', അദ്ദേഹം പറഞ്ഞു. കർഷർക്ക് നൽകുന്ന സഹായങ്ങളുടെ കണക്കുകൾ വിവരിച്ചാണ് കുറിപ്പ്. വായിക്കാം
'നെല്ല് സംഭരണ വിവാദത്തെക്കുറിച്ച് ഒരിക്കൽക്കൂടി -നടൻ കൃഷ്ണപ്രസാദിന് നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ കിട്ടിയിട്ടില്ലായെന്നു പറഞ്ഞതു വസ്തുതാവിരുദ്ധം. ജൂലൈ മാസത്തിൽ തന്നെ അദ്ദേഹത്തിനു പണം കിട്ടി. പിന്നെയും എന്തിനു തനിക്കു പണം കിട്ടിയില്ലായെന്നു നടൻ ജയസൂര്യയോടു പരാതിപ്പെട്ടു? അത് അദ്ദേഹത്തിന്റെ രാഷ്ട്രീയം.കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് വിവാദം അവിടെ അവസാനിക്കേണ്ടിയിരുന്നു. എന്നാൽ ഓരോരോ പുതിയ കാര്യങ്ങൾ പറഞ്ഞ് മാദ്ധ്യമ മണ്ഡലത്തിൽ നെൽകൃഷിക്കാരോടുള്ള വിവേചന കഥകൾ പെരുകിക്കൊണ്ടിരിക്കുകയാണ്.

കേരള സർക്കാർ കിലോയ്ക്ക് 7.40 രൂപ വീതം സബ്സിഡി നല്കുന്നൂവെന്നതു ശരി തന്നെ. പക്ഷേ, 12 രൂപയല്ലേ കൈകാര്യ ചെലവു കൃഷിക്കാർക്കു കൊടുക്കുന്നുള്ളൂ. അതേസമയം മില്ല് ഉടമകൾക്ക് ക്വിന്റലിന് 220 രൂപ നല്കുന്നില്ലേ? നെൽകൃഷിക്കാരെ അവഗണിക്കുന്നൂവെന്നുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്. അതുകൊണ്ട് കേരള സർക്കാർ നെൽകൃഷിക്കാർക്കു നല്കുന്ന മറ്റു ധനസഹായങ്ങൾ പരിശോധിക്കുന്നതു പ്രസക്തമാണ്.
നെൽകൃഷിക്കാർക്കു കൃഷി വകുപ്പിൽ നിന്ന് ഹെക്ടറിന് 11,900 രൂപ സബ്സിഡിയായി നല്കുന്നുണ്ട്. കുമ്മായം ഇടുന്നതിനും മറ്റുമായി ഹെക്ടറിന് 5400 രൂപ. നെല്ലിന്റെ സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് സ്കീമിൽ 5500 രൂപ. ഉല്പാദന ബോണസ് 1000 രൂപ.
എന്നാൽ ഇതിന്റെ ഇരട്ടിത്തുക തദ്ദേശഭരണ സ്ഥാപനങ്ങൾ നല്കുന്നുണ്ട്. വിത്തിന് 4200 രൂപ. വള സബ്സിഡി 5000 രൂപ. ഉഴവു കാശ് 15800 രൂപ. അങ്ങനെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിവിധ ഇനങ്ങളിലായി 25,000 രൂപ വരെ സബ്സിഡി നല്കാൻ ആസൂത്രണ മാർഗരേഖ അനുവദിക്കുന്നുണ്ട്. ഇന്ത്യാ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നെൽകൃഷിക്കാർക്ക് ഇത്രയും വലിയ സഹായം ലഭിക്കുന്നില്ല.
എന്നാലും കൃഷി വേണ്ടത്ര ആദായകരമാകുന്നില്ല. ഉയർന്ന ചെലവും താഴ്ന്ന ഉല്പാദനക്ഷമതയുമാണ് ഇതിനു കാരണം. ചെലവ് കുറയ്ക്കുന്നതിനു യന്ത്രവല്കരണം വേണം. അതോടൊപ്പം ഉല്പാദനക്ഷമത ഉയരുകയും വേണം. കേരളത്തിൽതന്നെ ശരാശരിയേക്കാൾ വളരെ ഉയർന്ന ഉല്പാദനക്ഷ്മത നേടുന്ന ഉത്തമകൃഷിക്കാരുണ്ട്. ഉദാഹരണത്തിന് ഓണാട്ടുകാരയിലെ ശരാശരി ഉല്പാദന ക്ഷമത ഹെക്ടറിന് 2.78 ടണ്ണാണ്. ഇവിടെ മികച്ച കൃഷിക്കാർ 6.5 ടൺ കൈവരിക്കാറുണ്ട്. കുട്ടനാട്ടിലെ ഉല്പാദന ക്ഷമത ഹെക്ടറിന് 4.3 ടണ്ണാണ്. എന്നാൽ ഇവിടുത്തെ മികച്ച കൃഷിക്കാർ 7.5 ടൺ കൈവരിക്കാറുണ്ട്. കോൾ നിലത്ത് ശരാശരി ഉല്പാദനക്ഷമത ഹെക്ടറിന് 4.5 ടണ്ണാണ്.
എന്നാൽ മികച്ച കൃഷിക്കാരുടെ ഉല്പാദനക്ഷമത 9.5 ടണ്ണാണ്. കയ്പ്പാട് പ്രദേശത്തെ ശരാശരി ഉല്പാദനക്ഷമത ഹെക്ടറിന് 2.9 ടണ്ണാണ്. എന്നാൽ ഇവിടുത്തെ മികച്ച കൃഷിക്കാർ 6.9 ടൺ ഉല്പാദനക്ഷമത കൈവരിക്കാറുണ്ട്. മികച്ച കൃഷിക്കാരുടെ രീതികൾ സാർവ്വത്രികമാക്കണം. അതിനായിരിക്കണം ആനുകൂല്യങ്ങൾ നല്കേണ്ടത്. ഉല്പാദനക്ഷമത ഉയർത്താതെ കേരളത്തിലെ നെൽകൃഷിയെ പിടിച്ചുനിർത്താനാവില്ല'












Click it and Unblock the Notifications